News

ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം തെറ്റായിരുന്നു : രാഹുല്‍ ഗാന്ധി

ആ കാലഘട്ടത്തില്‍ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി : അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കോര്‍ണ്‍വെല്‍ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആ കാലഘട്ടത്തില്‍ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് സംഭവിച്ചതും, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 1975-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ നീണ്ടു നിന്ന അടിയന്തിരാവസ്ഥ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. അടിയന്തിരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിനെ ബിജെപി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ തുറന്നു പറച്ചില്‍. അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത അത്ര മോശമാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യവും പ്രവര്‍ത്തിയുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമായ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജന സംഘടനകളിലും തിരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടു വെച്ചെന്നും, അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Post Your Comments


Back to top button