പാലക്കാട്> കൊടുംചൂടിൽ പാലക്കാടിന് പൊള്ളുന്നു. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തി. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2020ൽ മാർച്ച് പകുതിയോടെയാണ് ചൂട് 40ൽ എത്തിയത്. ഇത്തവണ നേരത്തേതന്നെ ചൂട് കൂടി.
എന്നാൽ ചൂട് കൂടിയതിൽ ഏറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐആർടിസി റിസർച്ച് കോ–-ഓർഡിനേറ്റർ പ്രൊഫ. ബി എം മുസ്‌തഫ പറഞ്ഞു. പകൽ 11നുശേഷം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് താപനില ഉയർന്നുകാണുന്നത്. ഇത് നാലോ അഞ്ചോ മണിക്കൂർ ആണെങ്കിൽ അപകട സ്ഥിതിയാണെന്ന് പറയാം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.
പകൽ 11 മുതൽ മൂന്നുവരെ പുറംജോലികൾ ചെയ്യുന്നവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ചൂട് അസഹനീയമായി അനുവഭപ്പെടുന്നത്. 2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന ചൂട്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും 40 ഡിഗ്രി തൊട്ടു. ചൂട് കൂടുന്നത് സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.
Caption :
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..