ന്യൂഡല്‍ഹി> നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി.
ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി.
ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..