തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുത്തനെ താഴുന്നതും ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നതും ആശ്വാസമാകുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് താഴുകയാണ്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം ചികിത്സയിലുള്ളവർ 51,879 ആണ്. ജനുവരി ആദ്യം എഴുപതിനായിരത്തിലധികം പേരാണ് ചികിത്സയിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചതും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതും രോഗനിരക്ക് കുറയാൻ കാരണമായി. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവാരവും 10 മുതൽ 11 ശതമാനംവരെയായിരുന്ന രോഗസ്ഥിരീകരണ നിരക്ക് 5.78 ശതമാനം വരെയായി കുറഞ്ഞു.
ഫെബ്രുവരി തുടക്കം മുതൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിതുടങ്ങി. ഫെബ്രുവരി ആദ്യവാരം 7.18 ശതമാനമായിരുന്ന നിരക്ക് രണ്ടാം വാരം 6.36 ഉം മൂന്നാം വാരം 6.99 ഉം ശതമാനമായി. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി പരിശോധനാ നിരക്ക് 6.6 ശതമാനമാണ്. ജനുവരി അവസാന വാരം ഇത് 10.66 ശതമാനമായിരുന്നു.
പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷമാക്കാൻ സർക്കാർ തീരുമാനിക്കുകയും അതിനായി ലാബുകളിൽ രണ്ടാമതൊരു ഷിഫ്‌റ്റ് ആരംഭിക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് പരിശോധന കുത്തനെ കൂടിയതും രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതും. സംസ്ഥാനത്ത് 1,12,08,411 സാമ്പിളാണ് പരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..