24 February Wednesday

‘സർക്കാർ നയങ്ങളെ എതിർത്താൽ 
രാജ്യദ്രോഹിയാകില്ല’ , അവരെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ പാടില്ല’ : പട്യാല ഹൗസ്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


ന്യൂഡൽഹി
ദിഷ രവിക്ക്‌ ജാമ്യം നൽകിയ ഉത്തരവിൽ രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതിനെ കോടതി ശക്തമായി വിമർശിച്ചു.  ‘ഏത്‌ ജനാധിപത്യ രാഷ്ട്രത്തിലും പൗരന്മാർ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്‌. സർക്കാർ നയങ്ങളെ എതിർത്തതു‌കൊണ്ട്‌ അവരെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ പാടില്ല’–- പട്യാല ഹൗസ്‌ കോടതി അഡീഷണൽ സെഷൻസ്‌ ജഡ്‌ജി‌ ധർമേന്ദർ റാണ ചൂണ്ടിക്കാണിച്ചു.

‘രാജ്യദ്രോഹനിയമം സർക്കാരിന്റെ മുറിവേറ്റ ദുരഭിമാനത്തിൽ പുരട്ടാനുള്ള മരുന്നാക്കരുത്‌. അഭിപ്രായവ്യത്യാസം, വിയോജിപ്പ്‌, ഭിന്നത, എതിർപ്പ്‌ തുടങ്ങിയ കാര്യങ്ങൾ സർക്കാർ നയങ്ങൾ കൂടുതൽ വസ്‌തുനിഷ്‌ഠമാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളാക്കി മാറ്റാൻ കഴിയും. ധിഷണയും ബോധവും ജാഗ്രതയുമുള്ള പൗരർ ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ചിഹ്‌നങ്ങളാണ്‌’–- കോടതി നിരീക്ഷിച്ചു.

കർഷകപ്രക്ഷോഭത്തിനുവേണ്ടി ടൂൾകിറ്റ്‌ ഉണ്ടാക്കിയതോ എഡിറ്റ്‌ ചെയ്‌തതോ കുറ്റമല്ല. ദിഷയും കൂട്ടരും പ്രക്ഷോഭത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചെന്നതിനും വിഘടനവാദി ആശയങ്ങൾ പിന്തുടർന്നുവെന്ന ആരോപണത്തിനും തെളിവില്ല. അതിനാൽ ക്രിമിനൽ പശ്‌ചാത്തലമില്ലാത്ത 22 കാരിയുടെ കസ്‌റ്റഡി നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും ജഡ്‌ജി വ്യക്തമാക്കി.

പൊലീസ്‌ കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്ന്‌ ദിഷയെ ചൊവ്വാഴ്‌ച അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കി. നാലുദിവസം കൂടി കസ്‌റ്റഡി നീട്ടണമെന്ന്‌ ഡൽഹി പൊലീസ്‌ അപേക്ഷിച്ചെങ്കിലും അഡീഷണൽ സെഷൻസ്‌ ജഡ്‌ജി‌ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അപേക്ഷ എസിഎംഎം തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top