24 February Wednesday

ബിജെപിയില്‍ ചേര്‍ന്നവര്‍ പണ്ടേ പുറത്താക്കിയവര്‍; വിഴിഞ്ഞത്ത് സിപിഐ എം പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്തെന്ന് വ്യാജ പ്രചാരണം

സ്വന്തം ലേഖകന്‍Updated: Tuesday Feb 23, 2021

കോവളം> സിപിഐ എമ്മിന്റെ രണ്ടു ബ്രാഞ്ചുകള്‍ ബിജെപിയില്‍ ലയിച്ചതായ പ്രചാരണം  വ്യാജം. കഴിഞ്ഞ നവംബറില്‍ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കിയ ഏതാനും പേരാണ്   പാര്‍ടി ഓഫീസടക്കം ബിജെപി ഓഫീസാക്കിയെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

 കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ  സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുക്കോല പ്രഭാകരന്‍,  വയല്‍ക്കര മധു എന്നിവരെ അന്നുതന്നെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ സിപിഐ എമ്മിന്റെ വാര്‍ത്താക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു. 

സിപിഐ എമ്മിന് വിഴിഞ്ഞം ലോക്കലില്‍ പനവിള, തോട്ടം എന്നീ പേരുകളില്‍ ബ്രാഞ്ചുകളേ ഇല്ല. അവിടെ പാര്‍ടിക്ക്  ഒരിടത്തും ബ്രാഞ്ച് ഓഫീസും ഇല്ല.  നേരത്തെ വയലേലയില്‍ കാര്‍ഷികോപകരണങ്ങള്‍ സൂക്ഷിക്കാനുണ്ടാക്കിയ ഒരു ഷെഡ് പിന്നീട് മധു അനധികൃതമായി കെട്ടിടമാക്കി മാറ്റിയിരുന്നു. എന്നാല്‍ അതിന് കെട്ടിട നമ്പറോ രേഖകളോ ഇല്ല.

 പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ പരിശോധിക്കുകയും പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കുകയും ചെയ്തപ്പോഴാണ് ബിജെപി ഓഫീസാക്കി മാറ്റി സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ ഹീന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള കെട്ടിടത്തില്‍ ബിജെപിയുടെ കൊടി കെട്ടിയിട്ട് സിപിഐ എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിനായുള്ള  പ്രചാരണവേല മാത്രമാണെ സിപിഐ എം കോവളം ഏരിയാ സെക്രട്ടറി പി എസ് ഹരികുമാര്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top