ന്യൂഡൽഹി
മഹാരാഷ്ട്രയിൽ കോവിഡ് ആശങ്ക വീണ്ടും ശക്തമാകുന്നു. വിദർഭാമേഖലയിൽ അമരാവതി, നാഗ്‌പുർ ഡിവിഷനുകളിലും വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിലും കോവിഡ് കൂട്ടത്തോടെ സ്ഥിരീകരിച്ചു. അമരാവതിയിൽ ഞായറാഴ്‌ച 430 രോഗികള്‍, ഇവിടെ സിവിൽ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച 12 നേഴ്‌സുമാർക്ക് കോവിഡ് പോസിറ്റീവായി. അകോലയില്‍ തിങ്കളാഴ്‌ച പരിശോധിച്ച 40 ശതമാനം പേര്‍ക്കും രോഗം. ആഫ്രിക്കയിൽ കാണപ്പെടുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് മഹാരാഷ്ട്രയില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കി.
39 ദിവസത്തെ ഇടവേളയ്‌ക്കുശേഷം മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 4,000 രോഗികള്‍ റിപ്പോർട്ട് ചെയ്‌തു. സാഹചര്യം ഗുരുതരമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. തിങ്കളാഴ്‌ച മുംബൈ, നാഗ്‌പുർ, അമരാവതി എന്നിവിടങ്ങളിൽ 400 ലേറെ രോഗികള്‍. മഹാരാഷ്ട്രയില്‍ നിലവില്‍ 36,201 രോഗികളുണ്ട്.
ബംഗളൂരുവില്‍ വിരുന്ന്,103 പേർക്ക് കോവിഡ്
ബംഗളൂരു ബൊമ്മനഹള്ളി മേഖലയിൽ പാര്‍പ്പിടസമുച്ചയത്തിലെ വിരുന്നിൽ പങ്കെടുത്ത 103 പേർക്ക് കോവിഡ്. ഈ മാസം നാലിനാണ് വിരുന്ന് സംഘടിപ്പിച്ചത്. ഇവിടെ ആയിരത്തിലധികം പേർ താമസിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..