തിരുവനന്തപുരം> കോവളം–ബേക്കൽ പശ്‌ചിമതീര ജലപാത ജില്ലയുടെ ടൂറിസം മേഖലയ്‌ക്ക് ഉണർവേകും. സിയാൽ കൊച്ചിയിൽ നിർമിച്ച വേമ്പനാട് എന്ന സോളാർ ബോട്ടിൽ വേളിയിൽനിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പശ്ചിമതീര ജലപാത ഉദ്‌ഘാടനം ചെയ്‌തത്. മനോഹരമായ കായൽ കാഴ്‌ചകൾ കണ്ട് ഓളപ്പരപ്പിലൂടെ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയത്. പദ്ധതി പൂർണതോതിലാകുന്നതോടെ ചരക്കുഗതാഗത മേഖലയ്ക്കും വഴിയൊരുങ്ങും.
സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ബോട്ടായതിനാൽ വേമ്പനാടിന് ശബ്‌ദം തീരെയില്ല. 24 സീറ്റുള്ള ബോട്ടിലെ 12 സീറ്റ് ശീതീകരിച്ചതാണ്. 15 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ളതാണ് ബോട്ട്. സിയാലിന്റെ രണ്ട് സ്‌പീഡ് ബോട്ടും സജ്ജമായിട്ടുണ്ട്. വേളിയിൽനിന്ന് പൗണ്ട്കടവ് വരെയാണ് മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്‌തത്.
വേളി മുതൽ കഠിനംകുളംവരെ കായലിലെ പോളയും ചെളിയും നീക്കി വീതി കൂട്ടിയിട്ടുണ്ട്. കോവളംമുതൽ വേളിവരെയുള്ള ജലപാതയുടെ നവീകരണം പുരോഗമിക്കുകയാണ്. കരിക്കകത്ത് നിലവിലെ നടപ്പാലത്തിനു പകരം ബോട്ടുകൾ വരുമ്പോൾ തുറക്കുന്നതും അല്ലാത്തപ്പോൾ അടയ്ക്കാനാകുന്നതുമായ പാലമാണ് നിർമിക്കുക. ഇതിന് ടെൻഡർ നൽകിയിട്ടുണ്ട്. വർക്കല തുരങ്കങ്ങളുടെ ഭാഗത്ത് കൈയേറ്റം ഒഴിപ്പിച്ച് ആഴംകൂട്ടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മാർച്ച് മുതൽ ബോട്ട് സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
കനാലുകളിൽ മാലിന്യനിക്ഷേപം തടയുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. പാർവതീ പുത്തനാറിൽ വള്ളക്കടവ് ഭാഗത്ത് 34 കുടുംബത്തിന് സിയാലിന്റെ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിർമിച്ചു നൽകി. 308 കുടുംബത്തിന് ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിർമിക്കാൻ കോർപറേഷൻ നടപടി സ്വീകരിച്ചു.
എംഎൽഎമാരായ വി ജോയി, വി എസ് ശിവകുമാർ, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, സിയാൽ എം ഡി വി ജെ കുര്യൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..