16 February Tuesday

ദിഷയെ മോചിപ്പിക്കണം; വൻപ്രതിഷേധം; നിയമ സഹായം കിട്ടാതെ ദിഷ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


ന്യൂഡൽഹി>
കർഷകസമരത്തെ പിന്തുണച്ചതിന്റെ പേരിൽ 22കാരി പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ രാജ്യദ്രോഹക്കേസില്‍ അറസ്‌റ്റ്‌ ചെയ്‌ത ഡൽഹി പൊലീസ്‌ നടപടിയിൽ രാജ്യത്തിന്‌ അകത്തും പുറത്തും വ്യാപക പ്രതിഷേധം. രാഷ്ട്രീയനേതാക്കളും നിയമവിദഗ്‌ധരും സാമൂഹ്യപ്രവർത്തകരും കലാകാരന്മാരും എഴുത്തുകാരും ദിഷയെ പിന്തുണച്ച്‌ രംഗത്തെത്തി. ദിഷയുടെ മോചനത്തിനായി ഓൺലൈന്‍ ഒപ്പുശേഖരണം തുടങ്ങി.

കർഷകരുടെ ചെറുമകളെയാണ് രാജ്യദ്രോഹം ആരോപിച്ച്‌ ‌ മോഡി സർക്കാർ അറസ്‌റ്റ്‌ ചെയ്‌തതെന്നും രാജ്യത്തെ യുവതയെ ഇത്‌ ഉണർത്തുമെന്നും ജനാധിപത്യത്തിനായുള്ള പോരാട്ടം ശക്തിപ്പെടുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ട്വീറ്റ്‌ ചെയ്‌തു. ഇന്ത്യയെ നിശബ്ദമാക്കാനാകില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി പ്രതികരിച്ചു.

അമിതാധികാര ഭരണത്തിനെതിരെ ശബ്ദമുയർത്താൻ പി ചിദംബരം ആഹ്വാനം ചെയ്‌തു. അറസ്‌റ്റിനെ ശിവസേന വക്താവ്‌ പ്രിയങ്ക ചതുർവേദിയും അപലപിച്ചു. അറസ്‌റ്റ്‌ ജനാധിപത്യവിരുദ്ധമാണെന്ന് ഡിഎംകെ നേതാവ്‌ കനിമൊഴി എംപി പറഞ്ഞു. ഭിന്നിപ്പും കലാപവും വളർത്തുന്നവരാണ്‌ ചെറിയ കാര്യത്തിന്റെ പേരിൽ ശബ്ദമുയർത്തുന്നതെന്ന്‌ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പറഞ്ഞു.

പ്രമുഖ എഴുത്തുകാരൻ എൻ എസ്‌ മാധവൻ ഡൽഹി പൊലീസ്‌ നടപടിയെ പരിഹസിച്ചും നിശിതമായി വിമർശിച്ചും തുടർച്ചയായി ട്വീറ്റ്‌ ചെയ്‌തു. നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ കര്‍ണാടകത്തിന്റെ ധീരപുത്രിയെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ പരിസ്ഥിതി പ്രവർത്തകൻ ലിയോ സൽദൻഹ പറഞ്ഞു. പ്രതിഷേധം അറിയിച്ച് അമ്പതിൽപ്പരം ധൈഷണികരും കലാപ്രവർത്തകരും സംയുക്തപ്രസ്‌താവനയിറക്കി. അധികാരം നഗ്‌നമായി ദുരുപയോഗം ചെയ്തെന്ന് സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു.  ഡിഎംകെ നേതാവ്‌ സ്‌റ്റാലിൻ, മമത ബാനർജി തുടങ്ങിയവരും പ്രതിഷേധിച്ചു.

ബ്രിട്ടീഷ് പാർലമെന്റ്‌ അംഗം ക്ലോഡിയ വെബ്ബെ, മാധ്യമപ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയുമായ ലൂസി സീജിൽ, അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ അനിയത്തിയുടെ മകളും അഭിഭാഷകയുമായ മീന ഹാരിസ്‌, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ബിൽ മൈക്ക്‌കിബ്ബൻ തുടങ്ങിയവരും കടുത്ത ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തെത്തി.

നിയമ സഹായം കിട്ടാതെ ദിഷ
ഞായറാഴ്‌ച ഡല്‍ഹി പട്യാലഹൗസ്‌ കോടതി ഡ്യൂട്ടി മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കിയപ്പോള്‍ ദിഷയ്‌ക്ക് അഭിഭാഷക സഹായം നിഷേധിക്കപ്പെട്ടു.ദിഷ രവിക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. ബംഗളൂരുവിലെ വസതിയിൽനിന്ന്‌ ശനിയാഴ്‌ച വൈകിട്ട്‌ കസ്‌റ്റഡിയിൽ എടുത്ത ദിഷയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയത് ബം​ഗളൂരു കോടതിയില്‍നിന്ന്‌ ട്രാൻസിറ്റ്‌ റിമാന്റ്‌‌ വാങ്ങാതെയാണ്‌.

വാദംകേൾക്കവെ കുറ്റാരോപിതയ്‌ക്ക്‌ വേണ്ടി അഭിഭാഷകർ ഉണ്ടോയെന്ന് മജിസ്‌ട്രേറ്റ്‌ ഉറപ്പാക്കിയില്ലെന്നും നിയമപരമായ ഉത്തരവാദിത്തങ്ങളിൽനിന്ന്‌ മജിസ്‌ട്രേറ്റ്‌ പിന്മാറിയെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ ചൂണ്ടിക്കാട്ടി. അത്യാവശ്യമെങ്കിൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‌ ഒരു ദിവസത്തേക്ക്‌ ദിഷയെ കസ്‌റ്റഡിയിൽ വിടാമായിരുന്നു. പൊലീസ്‌ ഉയർത്തിക്കാണിക്കുന്ന ടൂൾകിറ്റിൽ സമാധാനപരമായ പ്രതിഷേധത്തിനുള്ള നിർദേശം മാത്രമാണുള്ളതെന്ന്‌ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവൽസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top