കണ്ണൂർ> കർഷകരെ തൊഴിൽരഹിതരാക്കി മഹാദുരന്തത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. വെള്ളക്കാരന്റെ ദുർഭരണത്തെ ഓർമപ്പെടുത്തുന്നതാണ് കേന്ദ്രനയം. 40 ലക്ഷം കോടി നിക്ഷേപമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് വീതംവച്ചുനൽകുകയാണ്.
ബിജെപി മന്ത്രിമാരെ മുന്നിൽനിർത്തി തിരശീലക്കുപിന്നിൽനിന്ന് ആർഎസ്‌എസാണ് കളിക്കുന്നത്. എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവും പെട്രോളിന് വിലകൂട്ടുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. രണ്ടുദിവസത്തെ കൂലി വേണം ഒരു ദിവസത്തെ പെട്രോളിന്. ഇങ്ങനെയൊരവസ്ഥ ഇതിന് മുമ്പുണ്ടായിട്ടില്ല.
ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. പള്ളിപൊളിച്ചിടത്ത് ക്ഷേത്രംപണിയുമ്പോഴുള്ള തറക്കല്ലിടലിന് ക്ഷണിച്ചില്ലെന്ന പരാതിയിലാണ് കോൺഗ്രസ്. കോൺഗ്രസിന്റെ വെള്ളി ഇഷ്‌ടിക തറപ്പടിയിൽ വയ്‌ക്കണമെന്നാണ് അവരുടെ ആഗ്രഹം. അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ പുതുച്ചേരിയിൽ കോൺഗ്രസ് മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. മോഡി എത്രകാലം ഭരിച്ചാലും കേരളത്തിൽ കാലുമാറ്റം സംഘടിപ്പിച്ച് ബിജെപി സർക്കാരുണ്ടാക്കാനാവില്ലെന്നും എ വിജയരാഘവൻപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..