ന്യൂഡൽഹി > പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ഭടന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷകസംഘടനകൾ രാജ്യവ്യാപകമായി മെഴുകുതിരി റാലികളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിച്ചു. ‘ജയ് ജവാൻ, ജയ് കിസാൻ’ മുദ്രാവാക്യമുയർത്തിയായിരുന്നു റാലികൾ. ഡൽഹിയിലെ സമരകേന്ദ്രങ്ങളിലും ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു.
മൂന്ന് കാർഷികനിയമവും പിൻവലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ചത്തെ ‘റെയിൽ തടയൽ’ സമരം വിജയമാക്കാൻ പ്രചാരണപ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. ഉത്തരേന്ത്യയിൽ കിസാൻ മഹാപഞ്ചായത്തുകൾ തുടരുകയാണ്. ഞായറാഴ്‌ച ഹരിയാന കർണാടലിൽ ഇന്ദ്രി ധാന്യമാർക്കറ്റിൽ മഹാപഞ്ചായത്തിനെ സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭിസംബോധനചെയ്‌തു. സമരത്തിന് പിന്തുണ തേടി കർഷകസംഘടനാ നേതാക്കൾ രാജ്യവ്യാപക പര്യടനം നടത്തുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് മഹാപഞ്ചായത്തിൽ പറഞ്ഞു. ദർശൻ പാൽ, ബൽബീർ സിങ് രജേവാൾ തുടങ്ങിയവരും സംസാരിച്ചു.
മഹാത്‌മാഗാന്ധിയുടെ കൊച്ചുമകൾ താര ഗാന്ധി ഭട്ടാചാര്യ ശനിയാഴ്‌ച ഗാസിപുരിലെ കർഷക സമരകേന്ദ്രം സന്ദർശിച്ചിരുന്നു. 84 കാരിയായ താര ഗാന്ധി ദേശീയ ഗാന്ധി മ്യൂസിയം അധ്യക്ഷയാണ്. ഭഗത് സിങ്ങിന്റെ അനന്തരവൾ ബീബി ഗുർജിത്ത് കൗർ നേരത്തെ ഗാസിപുരിലെത്തി കർഷകർക്ക് പിന്തുണ അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..