കൊച്ചി> ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിനടുത്ത് ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം ദുരുദ്ദേശ്യത്തോടെയുള്ള ഗൂഢനീക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. പൊലീസുമായി പ്രകോപനം ഉണ്ടാക്കി ഏറ്റുമുട്ടലാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം. സംഘര്‍ഷം സമരപ്പന്തലിലേക്കും വ്യാപിപ്പിച്ച് തലപൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ചിത്രം സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുനടത്തുന്ന ദുഷ്ട നീക്കമാണിതെന്നും റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം സമാധാനപരമായി പര്യവസാനിപ്പിക്കുമെന്ന് അറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് പൊലീസിനെ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ സംഘങ്ങളെ വിളിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അധികാരക്കൊതി മൂത്ത യുഡിഎഫ് അപകടകരമായ ഗൂഢാലോചനയാണ് നടത്തുന്നത്. സര്‍ക്കാര്‍ യുവജനങ്ങള്‍ക്കായി ചെയ്ത കാര്യങ്ങള്‍ വിവരിച്ച് 18 മുതല്‍ 28 വരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തും. രണ്ടായിരത്തിലധികം വില്ലേജ് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടിയില്‍ പിഎസ് സി വഴിയും പൊതുമേഖലാസ്ഥാപനങ്ങളിലും ജോലി നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും.
യുവവോട്ടര്‍മാരെ വീടുകളിലെത്തി നേരിട്ടുകണ്ട് സംസാരിക്കുന്ന പ്രചാരണ പരിപാടി 20, 21 തീയതികളില്‍ നടക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. പാചകവാതക വിലവര്‍ധനയ്ക്കെതിരെ 17ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിക്കും. യൂത്ത് ലീഗിന്റെ കത്വ ഫണ്ട് തട്ടിപ്പിനെക്കുറിച്ചും വ്യാപക പ്രചാരണം നടത്തുമെന്നും എ എ റഹിം പറഞ്ഞു. ഡിവൈഎഫ്എ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം സോളമന്‍ സിജു, ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ്, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..