അടിമാലി> പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായുളള ചര്‍ച്ചയില്‍ ഒരുവിധത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി അടിമാലിയില്‍ എത്തിയ ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ യുടെ ആരോപണം വെറുതേയാണ്. സര്‍ക്കാരിനു വേണ്ടി ഡിവൈഎഫ്‌ഐ വിടുപണി ചെയ്യുകയാണ്. ഡിവൈഎഫ്‌ഐ അല്ല, സര്‍ക്കാരാണ് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തേണ്ടത്. കരാര്‍ ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താനാനുള്ള നീക്കം ഉപേക്ഷിക്കണം. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ മാത്രം നിയമിക്കണം.
തനിക്ക് സ്വീകരണം നല്‍കിയ പൊലീസുകാരെ സസ്പെന്‍ന്റ് ചെയ്തത് തെറ്റാണ്. ക്യാമ്പിനറ്റ് പദവിയുള്ള തന്നെ കാണാന്‍ പൊലീസുകാര്‍ എത്തിയതില്‍ എന്താണ് തെറ്റ്. പൊലീസുകാര്‍ പരസ്യമായി വേദിയില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചിട്ടില്ല. നടപടി പിന്‍വലിക്കണം.
എന്‍സിപി എന്ന പാര്‍ടിയില്ലാതെ കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും പാലാ സീറ്റ് നല്‍കും.ഘടകകക്ഷിയാക്കണോയെന്ന് മറ്റു പാര്‍ടികളുമായി ചേര്‍ന്ന് ആലോചിച്ചേ പറയാന്‍ കഴിയൂ. ജയിച്ച സീറ്റ് തോറ്റ ആള്‍ക്ക് വിട്ടു നല്‍കണമെന്നതില്‍ ധാര്‍മികതയില്ല. എല്‍ഡിഎഫിന്റെ മാത്രം മികവു കൊണ്ടല്ല കാപ്പന്‍ പാലായില്‍ ജയിച്ചത്. കാപ്പന്റെ വ്യക്തി സ്വാധീനവും നിര്‍ണായകഘടകമാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തീരുമാനമായില്ല.കസ്റ്റംസ് കമ്മീഷണര്‍ക്കെതിരായ ആക്രമണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..