താക്കൂർനഗർ (ബംഗാൾ)
വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) കോവിഡ് വാക്‌സിൻ വിതരണം പൂർത്തിയായശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മാതുവ സമുദായക്കാരടക്കം അഭയാർഥികൾക്ക് സിഎഎ അനുസരിച്ച് പൗരത്വം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. പഴയ കിഴക്കൻ പാകിസ്ഥാനിൽനിന്ന് വിഭജന സമയത്തും ബംഗ്ലാദേശിന്റെ രൂപീകരണത്തിനുശേഷവും ബംഗാളിലെത്തിയ ഹിന്ദുക്കളാണ് മാതുവ സമുദായാംഗങ്ങൾ.
മാതുവ സമുദായത്തിന്റെ ശക്തികേന്ദ്രമായ താക്കൂർനഗറിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ആദ്യ മോഡി സർക്കാർ സിഎഎ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോൾ നിയമം കൊണ്ടുവന്നു. കോവിഡ് കാരണമാണ് സിഎഎ നടപ്പാക്കാൻ വൈകിയത്. സിഎഎയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർടികൾ ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ അംഗങ്ങൾക്ക് സിഎഎ പ്രകാരം പൗരത്വം നഷ്‌ടപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
മതം അടിസ്ഥാനമാക്കി അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2015ന് മുമ്പായി ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്ത അഭയാർഥികൾക്കാണ് പൗരത്വം നൽകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..