തിരുവനന്തപുരം
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പരിഷ്‌കരിച്ച പെൻഷൻ ഏപ്രിൽ ഒന്നുമുതൽ. പാർട്‌ടൈം പെൻഷൻകാർക്കും ഇത് ബാധകം. പരിഷ്‌കരിച്ച പെൻഷന് 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
30 വർഷത്തെ സേവനത്തിന് മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യതാ സേവനകാലത്തിന് ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും, കൂടിയത് 83,400 രൂപയായും ഉയർത്തും. കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയാകും. കൂടിയ അടിസ്ഥാന കുടുംബ പെൻഷൻ (സാധരണ നിരക്ക്) 50,040 രൂപയായും വർധിപ്പിക്കും. പാർട്‌ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 5780 രൂപയായും, കൂടിയ അടിസ്ഥാന ശമ്പളം 11,485 രൂപയുമായും നിശ്ചയിച്ചു. ശമ്പള പരിഷ്‌കരണത്തിന്റെ അതേ നിരക്കിലാണ് പെൻഷൻ പരിഷ്‌കരണവും. നിലവിലെ അടിസ്ഥാന പെൻഷനെ 1.38 കൊണ്ട് ഗുണിക്കുമ്പോഴുള്ള തുകയാണ് പുതിയ പെൻഷനായി കണക്കാക്കുക.
പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 500 രൂപയായി വർധിപ്പിക്കും. നിലവിൽ 300 രൂപയാണ്. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവൻസ് തുടരും. വിരമിക്കൽ ഗ്രാറ്റ്യുറ്റി പരിധി 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കി.
പരിഷ്‌കരിച്ച പെൻഷൻ നടപ്പാക്കുന്നതോടെ പ്രതിമാസം 191 കോടി രൂപയുടെ അധിക ആനുകൂല്യം പെൻഷൻകാർക്ക് ലഭിക്കും. കുടിശ്ശിക വിതരണത്തിന് 3628 കോടി രൂപ വേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..