07 February Sunday

ഇന്ത്യ ആറിന് 257 റണ്‍സെന്ന നിലയില്‍; മൂന്നാംദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2021

ചെന്നൈ > ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറിന് 257 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 321 റണ്‍സ് പിന്നിലാണ് ടീം ഇന്ത്യ. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും എട്ടു റണ്‍സുമായി ആര്‍ അശ്വിനുമാണ് ക്രീസില്‍.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര - ഋഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം.

നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു. പിന്നാലെ കാര്യമായ സംഭവനകളില്ലാതെ ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്താണ് കോലി പുറത്തായത്.

പിന്നാലെയെത്തിയ അജിങ്ക്യ രാഹനെയെ (1) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ (218) കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top