ന്യൂഡൽഹി
നരേന്ദ്ര മോഡി തെറ്റ് അംഗീകരിച്ച് കർഷകരോട് മാപ്പുപറയണമെന്നും മൂന്ന് കാർഷിക നിയമവും പിൻവലിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്യാൻ കളിക്കാരെയും താരങ്ങളെയുമൊക്കെ നിർബന്ധിപ്പിക്കാൻ മോഡി സർക്കാരിന് സമയമുണ്ട്. എന്നാൽ, കർഷകരെ കേൾക്കാൻ സമയമില്ല. സർക്കാരിന്റെ മുൻഗണനയിൽ ഏത് കാര്യങ്ങളാണെന്ന് ഇതിൽനിന്ന് വ്യക്തം. ഏതെല്ലാം തരത്തിൽ അടിച്ചമർത്താൻ നോക്കിയിട്ടും സമരകേന്ദ്രങ്ങളിൽ കർഷകർ വർധിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരും–- യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.
സർക്കാരിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധ നിലപാടും കാരണം ഇന്ത്യക്ക് നഷ്ടമായ ആഗോള പ്രതിച്ഛായ താരങ്ങളുടെ ട്വീറ്റുകൾകൊണ്ട് തിരിച്ചുപിടിക്കാനാകില്ലെന്ന് ശശി തരൂർ ട്വീറ്റ് ചെയ്‌തു. പാശ്ചാത്യ താരങ്ങളുടെ ട്വീറ്റുകളോട് പ്രതികരിക്കാൻ ഇന്ത്യൻ താരങ്ങളെ സർക്കാർ രംഗത്തിറക്കുന്നത് നാണക്കേടാണെന്നും തരൂർ പറഞ്ഞു.
ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കം ചില പ്രമുഖരെ കഴിഞ്ഞ ദിവസം സർക്കാരിന് അനുകൂലമായി രംഗത്തിറക്കിയിരുന്നു.
റിഹാനയും ഗ്രെറ്റ ത്യൂൺബർഗും മറ്റും വിദേശമന്ത്രാലയത്തെ ഉണർത്തിയത് നന്നായെന്ന് മുൻ മന്ത്രി പി ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യയുടെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടെന്ന് പറയുന്ന മന്ത്രാലയം എന്തുകൊണ്ടാണ് മ്യാൻമറിലെ പട്ടാള അട്ടിമറിയെക്കുറിച്ച് പ്രതികരിച്ചത്.
എന്തുകൊണ്ടാണ് മ്യാൻമറിലെ കാര്യം വിദേശമന്ത്രാലയത്തിന് ആഴത്തിൽ ആശങ്കയുള്ളതായി മാറുന്നത്. എന്തുകൊണ്ടാണ് ശ്രീലങ്കയുടെയും നേപ്പാളിന്റെയുമൊക്കെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് മന്ത്രാലയം ദിവസവും പ്രസ്‌താവനകൾ നടത്തുന്നത്. ട്രംപ് അനുകൂലികൾ വാഷിങ്‌ടണിൽ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറിയതിനെക്കുറിച്ച് എന്തിനാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. വിദേശ മന്ത്രാലയത്തിന്റെ ഇത്തരം ബാലിശമായ പ്രതികരണങ്ങൾ പണ്ഡിതനും ആഗോള ജ്ഞാനിയുമായ എസ് ജയ്‌ശങ്കറിനെപ്പോലൊരാൾ എങ്ങനെയാണ് അനുവദിക്കുന്നത്–- ചിദംബരം ട്വിറ്ററിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..