പാലക്കാട്
ഗാന്ധിജിയിൽനിന്ന് ജനുവരി 30നെ അടർത്തിമാറ്റുന്നത് ചരിത്രത്തോടുള്ള ക്രൂരതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരുടെ ഓർമദിവസമാണ് ജനുവരി 30 എന്ന് കാണിച്ച് കഴിഞ്ഞദിവസം കേന്ദ്രം സർക്കുലർ ഇറക്കി. ഈ വിധം രാഷ്ട്രപിതാവിനെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും തമസ്കരിക്കാനുമുള്ള ശ്രമങ്ങൾക്ക് കേരളത്തിൽ ഇടമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഗാന്ധിജിയെ മാറ്റി ഗോഡ്സെയെ ആരാധിക്കുന്നു. ഗാന്ധിജിയുടെ ചിത്രത്തിനുനേരെ അധികാരമുള്ളവർ നിറയൊഴിക്കുന്നു. ഗോഡ്സേക്ക് ക്ഷേത്രം പണിയുന്നു. ഗാന്ധിജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. പാലക്കാട് ശബരി ആശ്രമത്തിലെ ഗാന്ധി സ്‌മൃതിമന്ദിര സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി കസ്തുർബ ഗാന്ധിക്കൊപ്പം സന്ദർശിച്ച ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ശബരി ആശ്രമം. 1934 ജനുവരി 10ന് ഗാന്ധിജി നടത്തിയ മൂന്നാമത് സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അയിത്തത്തിനെതിരെ നിലകൊണ്ടതിന് അന്ന് ഗാന്ധിജിക്കെതിരെ സവർണമേധാവികൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രകടനം നടത്താൻ തീരുമാനിച്ചു.
പ്രദേശം മുഴുവൻ കരിങ്കൊടി കെട്ടി. പ്രതിഷേധം വകവയ്‌ക്കാതെ ഏതാനും യോഗങ്ങളിൽ പങ്കെടുത്ത് ഗാന്ധിജി അയിത്തത്തിനെതിരെ പ്രസംഗിച്ചു. രാജ്യം കണ്ട മഹാമനുഷ്യനെയാണ് ആചാരലംഘനത്തിന്റെ പേരിൽ ഒരു വിഭാഗം തടയാൻ ശ്രമിച്ചത്. ആചാരലംഘനത്തിനെതിരെ നിലകൊള്ളുന്നവർക്കെതിരേയുള്ള പ്രതിഷേധങ്ങളും ആക്ഷേപം ചൊരിയലും പണ്ടുമുതലേ ഉണ്ട്. അവിടെനിന്ന് കേരളം ഒരുപാട് മുന്നോട്ടുപോയി. എങ്കിലും ഇത്തരം മനോനില പുലർത്തുന്നവർ ഇല്ലാതായിട്ടില്ലെന്നും അവരുടെ എതിർപ്പുകളെ കൂസാതെ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..