05 February Friday
നിയമനം യുജിസി ചട്ടപ്രകാരം-: 
ഡോ. ധർമരാജ്‌ 
അടാട്ട്‌

സംസ്‌‌കൃത സർവകലാശാലയിൽ നിയമിച്ചത്‌ കൂടുതൽ മാർക്ക്‌ കിട്ടിയ ഉദ്യോഗാർഥിയെ

പ്രത്യേക ലേഖകൻUpdated: Friday Feb 5, 2021


കൊച്ചി
സംസ്‌‌കൃത സർവകലാശാലയിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു. അഭിമുഖത്തിൽ ഉയർന്ന മാർക്ക് നേടിയ ആളെയാണ് നിയമിച്ചതെന്ന് സർവകലാശാല രേഖ വ്യക്തമാക്കുന്നു.

യുജിസി ചട്ടം പാലിച്ച്‌ മലയാളവിഭാഗത്തിലെ അഞ്ചു നിയമനം ഉൾപ്പെടെ 17 അധ്യാപക നിയമനം‌ നടത്തി‌. അതിൽ ഒരു നിയമനം ചില ചാനലുകൾ വിവാദമാക്കുകയായിരുന്നു. മലയാളവിഭാഗത്തിലെ അഞ്ചു നിയമനങ്ങളുടെയും ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഭാഷാവിദഗ്‌ധനായ അധ്യാപകന്റെ ഫെയ്‌‌സ്‌ബുക് പോസ്‌റ്റിന്റെ പേരിലാണ്‌ നിനിത കണിച്ചേരിയുടെ നിയമനം വിവാദമാക്കിയത്‌. മലയാളവിഭാഗത്തിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരെയും (മുസ്ലിം, എസ്‌ഐയുസി നാടാർ, ധീവര സംവരണവിഭാഗത്തിൽ ഓരോന്ന്) രണ്ട് അസോസിയറ്റ് പ്രൊഫസർമാരെയും നിയമിച്ചു. മുസ്ലിം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇൻഡക്സ് മാർക്ക് 60 ലഭിച്ച അഞ്ചുപേരെ അഭിമുഖത്തിന്‌‌ വിളിച്ചു. ഇൻഡക്സ് മാർക്ക് കണക്കാക്കിയത്, സിൻഡിക്കറ്റ് അംഗങ്ങളും വകുപ്പ്‌ അധ്യക്ഷനും ഉൾപ്പെട്ട കമ്മിറ്റിയും ഡീനും വിഷയവിദഗ്‌ധനും വകുപ്പ്‌ അധ്യക്ഷനും  ഉൾപ്പെട്ട മറ്റൊരു കമ്മിറ്റിയും പരിശോധിച്ചതാണ്.

വിസി ചെയർമാനായ ഏഴംഗ ഇന്റർവ്യൂ ബോർഡാണ് ഇന്റർവ്യൂ നടത്തിയത്. മൂന്നു‌ ഭാഷാവിദഗ്ധർ, ഗവർണറുടെ നോമിനിയായ ഭാഷാവിദഗ്ധൻ, ഫാക്കൽറ്റി ഡീൻ, വകുപ്പുതലവൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വിസി ചെയർമാൻ എന്നനിലയിൽ ഒരു ഉദ്യോഗാർഥിക്കും മാർക്ക് ഇട്ടില്ല. ബാക്കി ആറുപേരും യുജിസി ചട്ടപ്രകാരം ഉദ്യോഗാർഥിയുടെ പേരും മാർക്കും പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിത്തന്നു. ഇതിൽനിന്ന്‌ കൂടുതൽ മാർക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക്പട്ടിക തയ്യാറാക്കുകയും ആദ്യറാങ്കുകാരിയെ നിയമിക്കുകയും ചെയ്തു. നിനിത ആർ, ഹസീന കെ പി എ, ഹിക്മത്തുള്ള വി എന്നിവരാണ്‌ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയത്.

നിയമനം യുജിസി ചട്ടപ്രകാരം-: 
ഡോ. ധർമരാജ്‌ 
അടാട്ട്‌
സംസ്‌‌കൃത സർവകലാശാലയിൽ അധ്യാപകനിയമനം യുജിസിയുടെ ചട്ടം പാലിച്ചാണ് നടത്തിയതെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്. വിവാദം അനാരോഗ്യകരമായ പ്രവണതയാണ്. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു അധ്യാപകൻ ആരോപണം ഉന്നയിച്ചത് അധാർമികമാണ്. ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നവിധം സുതാര്യമായി നടത്തിയ നിയമനം വിവാദമാക്കുന്നത്‌ അക്കാദമിക്‌ താൽപ്പര്യത്തിനും എതിരാണ്‌. 17 അധ്യാപകരെ നിയമിച്ചതിൽ ഒരു നിയമനം മാത്രം അനാവശ്യ വിവാദമാക്കിയത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top