04 February Thursday

പിരിച്ചത് മുക്കുന്നതില്‍ യൂത്ത്‌ലീഗിന് 'അന്താരാഷ്ട്ര ചാള്‍സ് ശോഭരാജ്' പുരസ്‌കാരം: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021

കൊച്ചി>  കത്വയിലെയും ഉന്നാവോയിലെയും പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കായി പിരിച്ച പണത്തില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമായിരിക്കുന്നുവെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറം ജില്ലയില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഇതിലേക്കായി പിരിവ് നടന്നിട്ടില്ലെന്ന പച്ചക്കള്ളവും യൂത്ത്‌ലീഗ് നേതാക്കള്‍ തട്ടിവിട്ടിരിക്കുകയാണ്. ഒരു പ്രത്യേക ആവശ്യത്തിന് ധനസമാഹരണം നടത്തുമ്പോള്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന സാമാന്യ തത്വം പോലും ലംഘിക്കപ്പെട്ടത്,  തട്ടിപ്പ് മുന്‍കൂട്ടി പദ്ധതിയിട്ടതിന്റെ  തെളിവല്ലാതെ മറ്റെന്താണ്?; ജലീല്‍ ചോദിച്ചു

കത്വയിലെ പെണ്‍കുട്ടിയുടെ മാതാവിനും പിതാവിനും നല്‍കിയെന്ന് യൂത്ത് ലീഗ് അവകാശപ്പെടുന്ന സഹായം ഒരു ചെറിയ വാര്‍ത്തപോലുമാക്കാതെ അതീവ രഹസ്യമായി നടത്താന്‍ മാത്രമുള്ള ശുദ്ധാത്മാക്കളാണോ ലീഗും യൂത്ത് ലീഗും?. പത്ത് പൈസ സഹായം നല്‍കിയാല്‍ കൊക്കിപ്പാറി നടന്ന് ഫോട്ടോ എടുത്ത് ചന്ദ്രികയുടെ മുന്‍പേജില്‍ കൊടുക്കുന്നത് ശീലമാക്കിയ 'പരസ്യ മാനിയക്കാര്‍' ഇത്ര ശുദ്ധാത്മാക്കളായത് എന്ന് മുതല്‍ക്കാണ്?. അപ്പോള്‍ ഉന്നാവോയിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ചില്ലിപ്പൈസയും കൊടുത്തില്ലേ? .

14 ലക്ഷം കയ്യിലുണ്ടായിരുന്നിട്ടും എന്തേ അവരെ അവഗണിച്ചു?. ഏതു ബാങ്കിലാണ് ബാക്കിയുള്ള ലക്ഷങ്ങള്‍ ഒരു കേടുപാടും പറ്റാതെ വിശ്രമിക്കുന്നത്?, അതല്ല ആ പണം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചോ?.

നാഴികക്ക് നാല്‍പത് വട്ടം പത്രസമ്മേളനം നടത്താറുള്ള ലീഗിലെ യുവ സിങ്കങ്ങള്‍ ഏത് മാളത്തിലാണ് ഓടി ഒളിച്ചിരിക്കുന്നത്?. പേരിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഫണ്ട് മുക്കലുമായി ബന്ധപ്പെട്ട് ഇടാതെ ലീഗ് നേതാക്കള്‍ ഒളിച്ചുകളി നടത്തുന്നത് തികഞ്ഞ കുറ്റബോധം കൊണ്ടല്ലേ?. കത്വയിലും ഉന്നാവോയിലും പൈശാചികമാംവിധം ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട കുട്ടികളോട് കാപാലികരായ നരാധമന്‍മാര്‍ ചെയ്തതിനേക്കാള്‍ വലിയ ക്രൂരതയല്ലേ യൂത്ത്‌ലീഗിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ചെയ്തത്?.
 
കേസ് നടത്താന്‍ ഏതു വക്കീലിനാണ് ലക്ഷങ്ങള്‍ കൊടുത്തത്? ,എന്നാണ് നല്‍കിയത്?, ഏത് ബാങ്ക് മുഖേനയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്?. ചെക്കായിട്ടാണ് കൊടുത്തതെങ്കില്‍ ചെക്ക് നമ്പര്‍ എത്രയാണ്?, കത്വയിലെ ബാലികയുടെ മാതാവിനും പിതാവിനും നല്‍കി എന്ന് പറയപ്പെടുന്ന പണം നേരിട്ടാണോ ബാങ്ക് മുഖേനയാണോ കൈമാറിയത്?. ഉത്തരം ഇനിയും കിട്ടേണ്ട നിരവധി ചോദ്യങ്ങളുടെ മറുപടി മൗനത്തിലൊതുക്കി രക്ഷപ്പെടാമെന്ന് ലീഗും യൂത്ത്‌ലീഗും കരുതേണ്ട.

പള്ളികളില്‍ നിന്ന് ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് പുറത്തേക്ക് വന്ന വിശ്വാസികളില്‍നിന്ന് പിരിച്ച പണത്തിന്റെ കണക്ക് ലീഗും യൂത്ത് ലീഗും തമ്മില്‍ ചായ കുടിച്ച് പറഞ്ഞ് തീര്‍ക്കേണ്ടതല്ല. ആ കണക്ക് നാട്ടുകാരോട് പറഞ്ഞേ പറ്റൂ. കുറ്റക്കാരെ സംരക്ഷിക്കാനാണ് ലീഗിന്റെ ഭാവമെങ്കില്‍ 2006 ഒരു വിളിപ്പാടകലെയാണെന്നേ ഓര്‍മ്മപ്പെടുത്താനുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഒരു സമഗ്രാന്വേഷണം നടത്തിയേ മതിയാവൂ. അല്ലെങ്കില്‍ ഈ കാട്ടുകള്ളന്‍മാര്‍ പിരിക്കലും മുക്കലും  നിര്‍ബാധം തുടരും. അതനുവദിച്ചുകൂട- ജലീല്‍ വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top