ന്യൂഡൽഹി
വർഷം രണ്ടര ലക്ഷം രൂപയിൽകൂടുതൽ ഇപിഎഫിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ചുമത്താനുള്ള കേന്ദ്രബജറ്റ് നിർദേശം ഇടത്തരം കുടുംബങ്ങൾക്ക് ഇരുട്ടടിയാകും. ജനങ്ങളിലെ സമ്പാദ്യശീലം നിരുത്സാഹപ്പെടുത്താനും പണം മുഴുവൻ വിപണിയിലേക്ക് തിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നിർദേശം. ഇപിഎഫ് വിഹിതം 12ൽനിന്ന് 10 ശതമാനമായി കുറയ്‌ക്കണമെന്ന നിർദേശത്തിനു പിന്നാലെയാണ് നികുതി നിദേശം. എട്ട് ശതമാനമാണ് നിർദിഷ്‌ട നികുതി.
ആറ് കോടി ഇപിഎഫ് അംഗങ്ങളിൽ ചെറുന്യൂനപക്ഷമാണ് രണ്ടര ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതെന്നും അവർക്ക് നികുതിയിളവ് നൽകേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ വാദം. എന്നാൽ, ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ അടക്കം നിക്ഷേപമാണ് ഇപിഎഫ് നിധിയുടെ കരുത്ത്. നിക്ഷേപം അനാകർഷകമായാൽ അംഗങ്ങൾ കൂടുതൽ പണം ഇടാൻ മടിക്കും. ആദായനികുതി ഇളവ് നേടുന്നതിന് ഇപിഎഫിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവരുമുണ്ട്. ഇപിഎഫ് നിക്ഷേപത്തിനും നികുതി നൽകേണ്ടിവന്നാൽ ഈ മാർഗം സ്വീകരിക്കാനും താൽപ്പര്യം കുറയും.
അതേസമയം, ഓഹരിവിപണി നിക്ഷേപങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സമ്പത്താകെ വൻകിടക്കാർക്ക് ചൂതാട്ടത്തിനു കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നത്.ഉയർന്ന തുക ഇപിഎഫിൽ നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന ആവശ്യത്തെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ എതിർക്കുന്നതും ശ്രദ്ധേയമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..