കോഴിക്കോട്
പി കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും നിശ്‌ചയിക്കുന്നതേ യുഡിഎഫിൽ നടക്കൂ–- എംപി സ്ഥാനത്തുനിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജി തെളിയിക്കുന്നതും ഇത് തന്നെ. എംപിമാർ രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കരുതെന്നതാണ് കോൺഗ്രസ് നിലപാടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലീഗും കുഞ്ഞാലിക്കുട്ടിയും അത് വകവച്ചില്ല. കോൺഗ്രസിലെ അരഡസൻ എംപിമാർക്കെങ്കിലും നിയമസഭാ സീറ്റ് മോഹമുണ്ട്. എന്നാൽ ഇവർക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് നേതൃത്വം. കോൺഗ്രസിന് ഒരു നീതി, ലീഗിന് മറ്റൊന്ന് എന്ന നിലപാടിൽ രോഷത്തിലാണ് നേതാക്കളെല്ലാം.
കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗിനും യുഡിഎഫിനും ദോഷമാകുമെന്ന ആധി പല തട്ടിലുമുണ്ട്. ലീഗ് എംഎൽഎമാരിൽ പാതിയും കുഞ്ഞാപ്പയുടെ വരവിനെ മനസാ അംഗീകരിക്കുന്നില്ല. പി വി അബ്ദുൾവഹാബ് എംപി, യൂത്ത്‌ലീഗ് ദേശീയ വൈസ്‌പ്രസിഡന്റ് മുഈൻ അലി തങ്ങൾ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോകമാകെ ശ്രദ്ധിക്കുന്ന കർഷകസമരം ഡൽഹിയിൽ കത്തിപ്പടരുമ്പോഴാണ് ലീഗ് നേതാവ് എംപി പദം രാജിവച്ച് വരുന്നത്. ഇടതുപക്ഷ എംപിമാർ സമരത്തിന്‌നേതൃത്വം നൽകുമ്പോൾ പി കെ കുഞ്ഞാലിക്കുട്ടി തിരിഞ്ഞുനോക്കിയിട്ടില്ല. ബിജെപി സർക്കാർ ന്യൂനപക്ഷ വിരുദ്ധ നീക്കം ശക്തമാക്കുമ്പോൾ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ‘ജുദ്ധ’മുഖത്തുനിന്ന് പിന്തിരിഞ്ഞോടിയിരിക്കയാണ്. ഫലത്തിൽ കുഞ്ഞാപ്പയുടെ വരവ് ശക്തിയല്ല നഷ്‌ടമാണുണ്ടാക്കുക എന്ന ചർച്ച ലീഗ്–-കോൺഗ്രസ് കേന്ദ്രങ്ങളിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..