തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും സമ്മതിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരാന്‍ കാരണമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കബളിപ്പിക്കുകയാണ്. ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. ജനങ്ങളുടെ ജീവന്‍ വച്ച് പന്താടരുത്. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ പ്രശംസിച്ചിട്ടില്ല. കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതാണിതെല്ലാമെന്ന് വി.മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മാസത്തിനുള്ളില്‍ വീണ്ടും കേന്ദ്രസംഘം എത്തുന്നത്. നിലവില്‍ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലാണ്. രാജ്യത്തെ 20 കോവിഡ് തീവ്ര ജില്ലകളില്‍ 12 ഉം കേരളത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് തൊട്ടുമുന്‍പ് കോവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്തത്. ആദ്യം യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. പിന്നീട് അമേരിക്കയായി. ഇപ്പോള്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പിണറായി വിജയന്‍ ഓരോ ദിവസവും പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചു വരികയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
Post Your Comments