ഉമ്മൻചാണ്ടിയെ മുന്നിൽനിർത്തി മുല്ലപ്പള്ളി രാമചന്ദ്രൻ മുഴക്കിയ ‘നേമം വെല്ലുവിളി’ ബിജെപി സഖ്യനീക്കത്തിനുള്ള അണിയറനീക്കം. നേമത്ത് ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാകുമെന്ന മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ തൊട്ടുപിന്നാലെ ഉമ്മൻചാണ്ടി തള്ളിക്കളഞ്ഞെങ്കിലും ഇത് സംബന്ധിച്ച ചർച്ച കോൺഗ്രസിനുള്ളിൽ സജീവമാണ്. നേമത്തോ തിരുവനന്തപുരത്തോ ഉമ്മൻചാണ്ടിയുടെ പേര് മുന്നോട്ടുവച്ച് വോട്ടുമറിക്കൽ തന്ത്രമാണ് രൂപപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ സഖ്യത്തിന് മുൻകൈയെടുത്ത യുഡിഎഫ് നേതാക്കളാണ് ഈ അവിശുദ്ധ നീക്കത്തിനും ചരട്‌വലിക്കുന്നത്. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഉമ്മൻചാണ്ടിയുടെ പേര് വീണ്ടുമുയർത്തും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേര് സജീവ ചർച്ചയാക്കാനും എ ഗ്രൂപ്പ് ആലോചന തുടങ്ങിയിട്ടുണ്ട്. നേമത്ത് ശക്തമായ ത്രികോണ മത്സരം നടന്നാൽ ബിജെപിയുടെ നില പരുങ്ങലിലാകും. സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് ബിജെപിക്ക് മുന്നിലുള്ളത്. ഇത് നില നിർത്താൻ എന്തു വിട്ടു വീഴ്‌ചയ്‌ക്കും ബിജെപി തയ്യാറാകുമെന്നും അത് മറ്റ് മണ്ഡലങ്ങളിലെ വോട്ട് കൈമാറ്റത്തിനുള്ള മാർഗമാക്കാമെന്നുമാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്. നേമം ഗുജറാത്ത് ആണെന്ന് ബിജെപി നേതാക്കൾ വീമ്പുപറയുന്നുണ്ടെങ്കിലും അത്ര പന്തിയല്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില തെളിയിച്ചു.
യുഡിഎഫ് വോട്ടുമറിച്ചാണ് തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ ഏതാനും വാർഡുകളിൽ ബിജെപി ജയം നേടിയത്. തിരുവനന്തപുരം മണ്ഡലത്തിലെ നെടുങ്കാട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്ക് 74 വോട്ട് മാത്രമാണ് കിട്ടിയത്. ഉമ്മൻചാണ്ടി മാറിയാൽ ഗൾഫ് വ്യവസായിയായ കോൺഗ്രസ് നേതാവിനെയാണ് ഇവിടെ കണ്ടുവച്ചിരിക്കുന്നത്. ഇതിനെതിരെ ഐ ഗ്രൂപ്പ് പരാതിയുമായി രംഗത്തുണ്ട്.
പ്രവർത്തകരുമായി ഒരു ബന്ധവുമില്ലാത്ത സ്ഥാനാർഥിയെ കെട്ടിയിറക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. നേമത്ത് 2016ൽ യുഡിഎഫ് സ്ഥാനാർഥിക്ക് 13,860 വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിയുടെ ഒ രാജഗോപാൽ 67,813 വോട്ടും എൽഡിഎഫിലെ വി ശിവൻകുട്ടി 59,142 വോട്ടും നേടി. 2011ൽ കിട്ടിയതിനെക്കാൾ ഏഴായിരത്തോളം വോട്ടാണ് യുഡിഎഫ് സ്ഥാനാർഥിക്ക് കുറഞ്ഞത്. അന്നും താരതമ്യേന ദുർബലനെയായിരുന്നു യുഡിഎഫ് രംഗത്തിറക്കിയത്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫിന് 32,639 വോട്ട് കിട്ടിയിരുന്നു. രണ്ടുവർഷംകൊണ്ട് ഇരുപതിനായിരത്തോളം വോട്ട്‌കുറഞ്ഞു. യുഡിഎഫ് വോട്ടുകൾ കൂട്ടത്തോടെ ബിജെപിക്ക് മറിച്ച് എൽഡിഎഫിനെ പരാജയപ്പെടുത്തുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേര് മുൻകൂട്ടിയെറിഞ്ഞ് ബിജെപിയുമായി വോട്ടുകച്ചവടത്തിനാണ് ഇക്കുറിയും കോൺഗ്രസ് നീക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..