തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് പിടിച്ചുനിർത്താനായത് വലിയ നേട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാനായാൽ നേട്ടമാകുമെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ മരണനിരക്ക് 0.4 ആയി. ആദ്യ കോവിഡ് കേസിന്റെ വാര്‍ഷിക ദിനത്തില്‍ എസ്എച്ച്എസ്ആര്‍സിയില്‍ സംഘടിപ്പിച്ച ‘ബാക് ടു ബേസിക്സ്’ ക്യാമ്പയിന്‍ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധത്തിലെ ആദ്യ പാഠങ്ങള്‍ മറക്കാതിരിക്കാനാണ് ബാക് ടു ബേസിക്സ് ക്യാമ്പയിന്‍. സോപ്പും മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ളവ ശക്തമായി പിന്തുടരണം. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി അഭിനന്ദനങ്ങളും വിമര്‍ശങ്ങളുമുണ്ടായി. വിമര്‍ശങ്ങള്‍ അനുകൂലമായി സ്വീകരിക്കുന്നു. സംസ്ഥാനം പരിശോധന കുറച്ചിട്ടില്ല. രോഗലക്ഷണമുള്ളവരെയാണ് പരിശോധിക്കുന്നത്. ക്ലസ്റ്ററില്‍ എല്ലാവരെയും പരിശോധിക്കും.
മരിച്ചുപോകുമായിരുന്ന പലരെയും ജീവിതത്തിലേക്ക് കൊണ്ടുവരാനായി. ടെസ്റ്റ് പെർ മില്യൺ രാജ്യത്തിനേക്കാൾ കൂടുതലുള്ള സംസ്ഥാനത്തോട് പരിശോധന കുറവെന്ന് പറയുന്നത് കാര്യങ്ങൾ പഠിക്കാത്തതിനാലാണ്. കേരള മാധ്യമങ്ങള്‍ നല്ല സഹകരണമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി ഇക്ബാല്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി എസ് അനീഷ്, മെഡിക്കല്‍ കോളേജ് ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..