തിരുവനന്തപുരം > ആര്‍എസ്എസിനെ അംഗീകരിക്കാനും ബിജെപിയുടെ കൂടെപ്പോകാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മടിയില്ലാത്ത സ്ഥിതിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുമായടക്കം സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ല. പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സംബന്ധിച്ച വാര്‍ത്തകള്‍ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏതെങ്കിലും ചെറിയ നേതാക്കളല്ല പുതുച്ചേരിയില്‍ ബിജെപിക്കൊപ്പം പോയത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ നേതാക്കളുടെ വിശ്വാസ്യത എത്രത്തോളമെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
യുഡിഎഫിന്റെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുമായടക്കമുള്ള മതമൗലികവാദ ശക്തികളോട് യുഡിഎഫ് സ്വീകരിക്കുന്ന സമീപനം കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലെ നേതൃത്വം പറ്റുന്നില്ലെന്ന് തോന്നിയതുകൊണ്ടാകും ഉമ്മന്‍ചാണ്ടിയെ പരീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് വിചാരിച്ചത്. എന്നാല്‍ 2016ല്‍ ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് തിരസ്‌കരിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും ഇത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..