തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിയോഗ്യമായത് 26,580 ഹെക്ടർ തരിശുഭൂമി. ലക്ഷ്യമിട്ട 25,000 ഹെക്ടറിൽ 1,580 ഹെക്‌ടർ അധികം കൃഷിയിറക്കി. നെല്ല് ഉൽപ്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണിൽനിന്നും ഒമ്പത് ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. 2015-–-16ൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം 2019–--20 ആയതോടെ 15 ലക്ഷം ടണ്ണായി.
പദ്ധതിയിലേക്ക് കർഷകരെയും യുവാക്കളെയും ആകർഷിക്കാനായി സുഭിക്ഷ കേരളം വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. 65,979 കർഷകർ രജിസ്റ്റർ ചെയ്തു. ഇതിൽ 11,428 പ്രവാസികളും 11,316 യുവാക്കളുമുണ്ട്. നെൽകൃഷി ചെയ്യുന്ന 32,118 കർഷകർക്ക് റോയൽറ്റി നൽകി. റോയൽറ്റിക്ക് അർഹതയുള്ള കർഷകരുടെ രജിസ്‌ട്രേഷൻ തുടരുകയാണ്. എല്ലാ കുടുംബങ്ങളെക്കൊണ്ടും പരമാവധി കൃഷി ചെയ്യിക്കുന്നതിന് ഒരുകോടി ഇരുപത് ലക്ഷത്തോളം വിത്ത് പായ്‌ക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തു.
28 ലക്ഷം പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിൽ 10.87 ലക്ഷം പേർ സ്ത്രീകളും മൂന്നു ലക്ഷം പേർ യുവാക്കളുമാണ്. പ്രാദേശിക, വിദേശ ഫല വർഗങ്ങൾ വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകൾ വിപണനം ആരംഭിച്ചിരുന്നു. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക, ഉൽപ്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..