തിരുവനന്തപുരം> കേരളത്തിലെ സര്‍ക്കാര്‍ നിയമാനുസൃതമായാണ് സോളാര്‍ കേസ് സംബന്ധിച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘാവന്‍.ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ ഉണ്ടായതാണ്. അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ്. സമൂഹത്തിന്റെ സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ്. ആ നിലയില്‍ വന്ന വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതുമാണ്. പരാതിക്കാരി അതുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വാഭാവികമായി ആ നിലയില്‍ ഒരു തീരുമാനമെടുത്തു- അദ്ദേഹം പറഞ്ഞു.
നിയമപരമായ നടപടിക്രമമാണിത്. പരാതിക്കാരി അത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ സ്വാഭാവിക നീതി എന്ന നിലയില്‍ ചെയ്തിട്ടുള്ള കാര്യമാണ്. അതിനോട് മറ്റൊരു തരത്തില്‍ സമീപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യമില്ല. സിബിഐ അന്വേഷണത്തിന് ഒരു കേസ് വിടുക എന്നത് പരാതിക്കാര്‍ ആവശ്യം ഉന്നയിക്കുന്ന സന്ദര്‍ഭത്തിലാണ്.സമൂഹത്തില്‍ നിയമവാഴ്ച നിലനില്‍ക്കേണ്ടതുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തി. ഉമ്മന്‍ചാണ്ടി തന്നെ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കിയിട്ടുള്ളതാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നതാണ്. അതിന്റെ സ്വാഭാവിക നടപടി എന്ന നിലയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തതാണ്. മറ്റൊരു തരത്തില്‍ അത് വ്യാഖ്യാനിക്കേണ്ടതില്ല. ഇടതുപക്ഷം തെറ്റായ സമീപനം സ്വീകരിക്കാറില്ല. ഇക്കാര്യത്തിലും സാധാരണ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ നിയമവാഴ്ചയില്‍ പറയുന്ന കാര്യങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.
സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. കഴിഞ്ഞ ഭരണത്തിന്റെ അവസാന കാലത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിജയരാഘവന്‍ വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..