മസ്‌ക്കറ്റ്> ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതായി സാങ്കേതിക സമിതി കണ്ടെത്തിയ പാശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഒമാന്‍ ഉന്നത സമിതി വ്യക്തമാക്കി.
തിങ്കളാഴ്ച വൈകീട്ട് ആറിന് പ്രവേശന വിലക്ക് നിലവില്‍ വരും. റേഡ് മാര്‍ഗം ഒമാനിലേക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ പറ്റില്ല.
കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന് സമിതി അറിയിച്ചു. വലിയൊരു വിഭാഗം പൗരന്‍മാരും പ്രവാസികളും മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
രൂപമാറ്റം വന്ന വൈറസ് യൂറോപ്പിൽ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് നേരത്തെ ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ കര, കടല്‍, വ്യോമ മാര്‍ഗമുള്ള പ്രവേശനം തടഞ്ഞിരുന്നു. ഒമാനില്‍ ഇതുവരെ 1,31,790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,512 പേര്‍ മരിച്ചു. 1,24,067 പേര്‍ക്ക് രോഗം ഭേദമായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..