Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരെന്ന് ഐക്യരാഷ്ട്ര സഭ

2000-2020 ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മ്മനി, സ്പെയിന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണ്

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുറത്ത് വിട്ട ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് എന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിയ്ക്കുന്നതെന്ന് പറയുന്നു.

2000-2020 ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മ്മനി, സ്പെയിന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണ്. കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യാക്കാരുടേതെന്നും ക്ലെയര്‍ പറഞ്ഞു.

യുഎഇയില്‍ 35 ലക്ഷവും, യുഎസില്‍ 27 ലക്ഷവും, സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍. ഓസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്. 2020ല്‍ 5.1 കോടി കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത് 1.6 കോടി. സൗദിയില്‍ 1.3 കോടിയും റഷ്യയില്‍ 1.2 കോടിയും യുകെയില്‍ 90 ലക്ഷവും കുടിയേറ്റക്കാര്‍ അധിവസിയ്ക്കുന്നു. കോവിഡ് മഹാമാരി കുടിയേറ്റത്തിന്റെ വേഗത കുറച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button