10 January Sunday

'പി സി ജോര്‍ജിനെ വേണ്ട'; ഈരാറ്റുപേട്ടയില്‍ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021

പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയില്‍ യുഡിഎഫ് നടത്തിയ പ്രകടനം

ഈരാറ്റുപേട്ട > കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജിനെ യുഡിഫില്‍ എടുക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്ത്. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റിപ്രമേയം പാസാക്കി.  യോഗത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.

ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ഈരാറ്റുപേട്ടയില പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ നഗരസഭാ കൗണ്‍സിലന്മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. അഡ്വ.മുഹമ്മദ് ഇല്ല്യാസ്, കെ സി ജയിംസ്, ചാള്‍സ് ആന്റണി, പി എച്ച് നൗഷാദ്, എം പി സലീം, ലത്തീഫ് വെള്ളൂപ്പറമ്പില്‍, റസീം മുതുകാട്ടില്‍, സിറാജ് കണ്ടത്തില്‍, അമീന്‍പിട്ടയില്‍, റിയാസ് പ്ലാമൂട്ടില്‍, ഓ ബി യാഹ്യ, അഡ്വ.പീര്‍  മുഹമ്മദ് ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാഷ്ട്രീയത്തില്‍ യാതൊരു വിധ ധാര്‍മ്മികതയും പുലര്‍ത്താത്ത പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ലെന്നും എടുത്താല്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതാക്കളും ,പ്രവര്‍ത്തരും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മുന്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാനുമായ നിസാര്‍ കുര്‍ബാനി പറഞ്ഞു.  ഈരാറ്റുപേട്ടയിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും.

പ്രാദേശികമായുള്ള കടുത്ത എതിര്‍പ്പുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ യുഡിഫ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടി, രമേഷ് ചെന്നിത്തല, പണക്കാട് തങ്ങള്‍ എന്നിവരെ കണ്ടു. ഈരാറ്റുപേട്ടയിലെ പൗര പ്രമുഖരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചുള്ള കത്തും നല്‍കി.

നേരത്തെ പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഏതാനും മാസം മുന്‍പ് പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനായി ചര്‍ച്ചയ്ക്കു വന്ന ജോസഫ് വാഴയ്ക്കനെ പൂഞ്ഞാറില്‍ വച്ച് കോണ്‍ഗ്രസുകാര്‍ തടഞ്ഞു വയ്ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top