സ്വന്തം ലേഖകൻ
കോവിഡ് പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ്. ടിക്കറ്റ് വിൽപ്പനയിൽ അഭൂതപൂർവമായ നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ നവംബറിൽ ഒറ്റ ദിവസത്തെ വിൽപ്പന 1,00,20,000 ടിക്കറ്റ് വരെ എത്തി. മുമ്പും ടിക്കറ്റ് വിൽപ്പന ഒരു കോടി കടന്നിട്ടുണ്ടെങ്കിലും പ്രതിവാര ടിക്കറ്റുകളുടെ വില 40 രൂപയായി ഏകീകരിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വർധന. പ്രതിദിനം ശരാശരി 90 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന നടക്കുന്നതായി ഡിസംബറിലെ കണക്കും വ്യക്തമാക്കുന്നു.
ആഴ്ചയിൽ ഏഴു ദിവസവും ടിക്കറ്റ് നറുക്കെടുപ്പു നടന്നിരുന്ന പ്രതിവാര ലോട്ടറി ടിക്കറ്റുകൾ ലോക്‌ഡൗൺ ആരംഭിച്ച കഴിഞ്ഞ മാർച്ച് മുതൽ 90 ദിവസത്തിലധികം പൂർണമായും റദ്ദ് ചെയ്തിരുന്നു. ശേഷം ആഴ്ചയിൽ മൂന്നു ദിവസമായും ഇപ്പോൾ വ്യാഴം, ഞായർ ഒഴികെ അഞ്ച് ദിവസമായും വിൽപ്പന വർധിപ്പിച്ചു. സെപ്തംബറിൽ ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ച സമയം 46 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിരുന്നത്. 2015ൽ ദിവസം 50 ലക്ഷം മുതൽ 60 ലക്ഷംവരെമാത്രം പ്രതിവാര ടിക്കറ്റ് വിറ്റ സ്ഥാനത്താണ് ഈ കുതിപ്പ്.
ലോക്‌ഡൗണിനുശേഷം ലോട്ടറി ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ചപ്പോൾ വിൽപ്പനക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്‌തവർക്ക് 3500 രൂപയുടെ കൂപ്പണും വിതരണം ചെയ്തിരുന്നു.
വ്യാജടിക്കറ്റുകൾ കണ്ടെത്താൻ പുതിയ സംവിധാനം ഒരുക്കിയതും വകുപ്പിന് സഹായമായി. ടിക്കറ്റുകളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ ഭാഗ്യകേരളം മൊബൈൽ ആപ് തയ്യാറാക്കി. സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ ഡിസൈൻ ചെയ്യുന്ന ടിക്കറ്റുകളിൽ ഏഴുതരം സുരക്ഷാമാനദണ്ഡം ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..