കാസര്‍ഗോഡ്> ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിഞ്ഞു. കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന്‍ ശനിയാഴ്ച നിര്‍വഹിക്കും. 10 ലക്ഷം രൂപ ചെലവിലാണ് ബങ്കളത്ത് താരത്തിനായി കായികവകുപ്പ് വീട് ഒരുക്കിയത്. 2 മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്രഅടി വ്സ്തൃതിയുള്ളതാണ് വീട്.
5 തവണ കേരളത്തിനു വേണ്ടി കളിച്ച ആര്യശ്രീ 2018ല്‍ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നു. മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ജേഴ്സിയണിഞ്ഞു.ആര്യശ്രീയുടെ അച്ഛന്‍ ഷാജുവിന് ലോട്ടറി വില്‍പ്പനയാണ് ജോലി. അമ്മ ശാലിനിക്ക് കൂലിപ്പണിയും.
തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ശാലിനിയുടെ അച്ഛന്‍ നല്‍കിയ പത്ത് സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡിലാണ് താരവും കുടുംബവും താമസിച്ചിരുന്നത്. ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല.താരത്തിന്റെ കഷ്ടത മുന്‍ എംപി പി കരുണാകരന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം രാജഗോപാലന്‍ എംഎല്‍എ എന്നിവരും സിപിഐ എം ഏരിയ കമ്മറ്റിയും മന്ത്രിയെ അറിയിക്കുകയും ആര്യശ്രീയ്ക്ക് വീടിനായി നിവേദനം നല്‍കുകയും ചെയ്തിരുന്നു.
സിപിഐഎമ്മിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി ആര്യശ്രീക്ക് വീട് നിര്‍മ്മിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനവും നടത്തിയിരുന്നു. 2019 സെപ്റ്റംബറില്‍ കാസര്‍ഗോഡ് ഔദ്യോഗിക പരിപാടി കഴിഞ്ഞ് വരും വഴി നീലേശ്വരത്ത് ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇ പി ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. കായിക വകുപ്പില്‍ നിന്നും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ആര്യക്ക് അന്ന് വാക്കും നല്‍കി.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം താരങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. കാസര്‍ഗോഡ് സ്വദേശിയായ സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മ്മിച്ച വീട് നവംബറില്‍ കൈമാറിയിരുന്നു. ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്സിനും നേരത്തെ വീട് നല്‍കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..