കണ്ണൂർ > കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകസംഘം ഡൽഹിയിലേക്ക് മാർച്ച് നടത്തും. 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി 500 വളണ്ടിയർമാരുണ്ടാകും. 14ന് ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിലെ സത്യഗ്രഹപ്പന്തലിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് മാർച്ചിന് നേതൃത്വം നൽകും. ഷാജഹാൻപുരിൽ കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ് തുടങ്ങിയവർ സമരനേതൃത്വം ഏറ്റെടുക്കും.
കർഷകക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് രാഗേഷ് പറഞ്ഞു. കോർപ്പറേറ്റുകളെ കർഷകരുടെ ഇടനിലക്കാരായി പ്രതിഷ്‌ഠിക്കുന്ന നിയമം അംഗീകരിക്കില്ല. താങ്ങുവില നൽകി എഫ്‌സിഐ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുമെന്ന പ്രധാനന്ത്രിയുടെ ഉറപ്പ് നടപ്പാകില്ല. നിയമം വന്നാൽ എഫ്‌സിഐ പോലും നിലനിൽക്കില്ല. അതിന്റെ ചുമതല അംബാനിയും അദാനിയും ഏറ്റെടുക്കും. ഇവരുടെ ഏജന്റായാണ് മോഡി പ്രവർത്തിക്കുന്നത്. കോൺട്രാക്ട് ഫാമിങ്ങും അവധി വ്യാപാരവും ഉപയോഗപ്പെടുത്തി കോർപ്പറേറ്റുകൾ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ മുഴുവൻ സംഭരിച്ച് ഗോഡൗണുകളിൽ പൂഴ്‌ത്തിവച്ച് കരിഞ്ചന്തയിൽ വിൽക്കും.
കോൺഗ്രസിന്റെ കർഷക സംഘടനകൾ ഡൽഹി പ്രക്ഷോഭത്തിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കണം. കിസാൻ സംഘർഷ് സമിതിയിൽ അഞ്ഞൂറിലേറെ കർഷകസംഘടനകളുണ്ട്. അതിലൊന്നും കോൺഗ്രസുമായി ബന്ധമുള്ള ഒരു സംഘടനയുമില്ല.
ലോക്‌സഭയിൽ കർഷകവിരുദ്ധ ബിൽ പാസ്സാക്കിയപ്പോൾ കേരളത്തിൽനിന്നുള്ള 19 യുഡിഎഫ് എംപിമാരിൽ ഒരാളും എതിർത്തില്ല.
കർഷകരും ബഹുജനങ്ങളും റിലയൻസിന്റെയും അദാനിയുടെയും മാളുകൾ ബഹിഷ്‌കരിച്ചാൽ അവർ സമ്മർദത്തിലാകും. കോർപ്പറേറ്റുകൾ സമ്മർദത്തിലായാൽ മോഡിക്ക് പിടിച്ചുനിൽക്കാനാവില്ല. കോർപ്പറേറ്റ് ഉൽപ്പന്ന ബഹിഷ്‌കരണം ശക്തമാക്കുമെന്നും രാഗേഷ് പറഞ്ഞു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഗോവിന്ദൻ, കെ സി മനേജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..