തൊടുപുഴ
ഇടുക്കിയിലെ തൊടുപുഴ, മണക്കാട‌്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്ററിലൂടെയാണ‌് നിർദിഷ്ട ശബരി റെയിൽപാത കടന്നുപോവുക. തൊടുപുഴയിൽ മണക്കാട‌്﹣-തൊടുപുഴ റോഡും കോലാനി﹣- വെങ്ങല്ലൂർ ബൈപാസും സന്ധിക്കുന്നിടത്ത‌് റെയിൽപാത ഫ്ലൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന‌് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക‌് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയിൽപ്പാത ടണലിലൂടെയാണ‌് കടന്നുപോകുക. നെല്ലാപ്പാറയിൽ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ടണൽ പൂർത്തീകരിക്കും. കുറിഞ്ഞിക്ക‌് സമീപമാണ‌് ടണൽ അവസാനിക്കുന്നത‌്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാൽ രാമപുരത്താണ‌് അടുത്ത സ‌്റ്റേഷൻ.
പാലായിൽ ചെത്തിമറ്റത്തായിരുന്നു ആദ്യം റെയിൽവേ സ‌്റ്റേഷൻ പറഞ്ഞിരുന്നത‌്. പിന്നീട‌് ഭരണങ്ങാനമായി. ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ‌് റെയിൽവെ സ‌്റ്റേഷനുകൾ പിന്നിട്ട‌് എരുമേലിയിൽ ശബരിപാത അവസാനിക്കും. പിഴക‌് വരെ സ്ഥലമേറ്റെടുക്കാൻ 2006ലാണ‌് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത‌്. റെയിൽവേ കല്ലിട്ട‌് സ്ഥലവും അടയാളപ്പെടുത്തി. ഇവിടെവരെ റെയിൽവേയും റവന്യൂ വിഭാഗവും ചേർന്ന‌് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട‌്.
ശബരിമല, ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രം, രാമപുരം പള്ളി, എരുമേലി വാവരുപള്ളി എന്നിങ്ങനെ സംസ്ഥാനത്തെ പ്രധാന തീർഥാടന ടൂറിസം സർക്യൂട്ടാണിത‌്. എരുമേലയിൽനിന്ന‌് പുനലൂർക്ക‌് പാതയെ ബന്ധിപ്പിക്കാം. കൊല്ലം﹣ചെങ്കോട്ട റെയിൽവേ ലൈനുമായി ചേർന്ന‌് സർവേ പൂർത്തിയാക്കിയിട്ടുണ്ട‌്. മധുര, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ മാർഗവുമാകും. അന്തിനാടുനിന്ന‌് 15 കിലോമീറ്റർ ദൈർഘ്യത്തിൽ ഏറ്റുമാനൂർക്ക‌് ശബരിപാത ബന്ധിപ്പിച്ചാൽ തിരുവനന്തപുരം പാതയിലേക്കും വഴിതുറക്കും
ജോയ്‌സ‌് ജോർജ‌് എംപിയായിരിക്കെ നടത്തിയ ഇടപെടലിൽ ബജറ്റ‌് വിഹിതമായി ശബരിപാതക്ക‌് 380 കോടിരൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള രണ്ട‌് ഓഫീസുകൾ പുനഃസ്ഥാപിക്കുകയും ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ‌്തതും ജോയ്‌സ‌് ജോർജിന്റെ ഇടപെടലിലൂടെയാണ‌്. വീതികുറഞ്ഞ അലൈൻമെന്റ‌് അനുസരിച്ച‌് കല്ലിട്ട‌് തിരിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്.
ആകെ 25 സ്റ്റേഷനുകൾ
ശബരി റെയിൽ പദ്ധതിയിൽ 25 റെയിൽവേ സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്. ആകെയുള്ള 111 കിലോമീറ്ററിൽ അങ്കമാലിമുതൽ കാലടിവരെ എട്ടു കിലോമീറ്ററാണ് നിർമാണം നടന്നത്. കാലടിയിൽ സ്റ്റേഷനും നിർമിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ഈരാറ്റുപേട്ട, പെൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ നിർമിക്കുക. രണ്ടാംഘട്ടം റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലും സ്റ്റേഷൻ നിർമിക്കും. മൂന്നാംഘട്ടം അഞ്ചൽ, കടക്കൽ, പാലോട്, നെടുമങ്ങാട്, നേമം എന്നിവിടങ്ങളിലാണ് സ്റ്റേഷൻ നിർമാണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..