സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിക്ക് 8,76,95,000 രൂപ അനുവദിച്ചു. കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കാനാണ് അധിക ധനസഹായമായി ഇത് വിനിയോഗിക്കുക.
സ്ഥിരം ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, വൃക്ക–-കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ രോഗികൾ എന്നിവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം. നാല് തരം സമാശ്വാസം പദ്ധതികളിൽ നിലവിൽ 8874 ഗുണഭോക്താക്കളുണ്ട്.
മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ വിഭാഗത്തിലെ വൃക്ക രോഗികൾക്ക് മാസം 1100 രൂപ നിരക്കിലനുവദിക്കുന്നതാണ് സമാശ്വാസം ഒന്നാംവിഭാഗത്തിൽ. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് തുടർ ചികിത്സയ്‌ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് രണ്ടാമത്തേത്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ അഞ്ചുവർഷംവരെയാണ് സഹായം. രക്തം കട്ട പിടിക്കാൻ ആവശ്യമായ ക്ലോട്ടിങ് ഫാക്ടറുകളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് മാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതാണ് മൂന്നാമത്തേത്. ഇതിന് വരുമാന പരിധി ബാധകമല്ല.
അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട രോഗികളാണ് സമാശ്വാസം നാലിലെ ഗുണഭോക്താക്കൾ. മാസം 2000 രൂപ നിരക്കിൽ അനുവദിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..