എടപ്പാൾ
സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കെവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദി (24)ന്റെ മൃതദേഹം കണ്ടെടുത്തു. 16 മണിക്കൂർ തെരച്ചിലിനുശേഷം ഞായറാഴ്ച വൈകിട്ട് 5.30നാണ് പൂക്കരത്തറയിലെ 14 കോൽ താഴ്‌ചയുള്ള മാലിന്യംനിറഞ്ഞ കിണറിൽനിന്ന് മൃതദേഹം ലഭിച്ചത്. കിണറിലെ പൊത്തിനുള്ളിൽ ചാക്കിൽകെട്ടിയ നിലയിലായിരുന്നു മൃതദേഹം. അഴുകിദ്രവിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദ പരിശോധനയും പോസ്റ്റ്മോർട്ടവും തിങ്കളാഴ്ച. ഇതിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടംകുളം സ്വദേശികളായ അധികാരത്ത് പടി സുഭാഷ് (35), മേനോൻ പറമ്പിൽ എബിൻ (28) എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർക്ക് ഇർഷാദ് പഞ്ചലോഹവിഗ്രഹം ലഭിക്കുന്നതിനായി പണം കൈമാറിയിരുന്നതായാണ് പ്രതികളുടെ മൊഴി. പ്രതികൾ താമസിച്ചിരുന്ന വട്ടംകുളത്തെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വിളിച്ചുവരുത്തി. പൂജ നടത്താനെന്ന പേരിൽ കൈ കാലുകൾ ബന്ധിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ചാക്കിലാക്കി അടുത്ത ദിവസം പുലർച്ചെ രണ്ടിനാണ് കിണറ്റിലിട്ടത്. കൂടുതൽ വിവരങ്ങൾക്കായി റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് തിങ്കളാഴ്ച അപേക്ഷ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..