കോൺഗ്രസുകാരുടെ അക്രമം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനായിരിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എ ആണ്ടിയപ്പു. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ അയ്യപ്പനും മണി വാവുള്ളിപ്പതിയും സംഘവുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ആണ്ടിയപ്പു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാവശേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായതിന്റെ പേരിൽ ആണ്ടിയപ്പുവിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടർന്നാണ് തന്നെയും കുടുംബത്തെയും ആക്രമിക്കുന്നതെന്നും ആണ്ടിയപ്പു പറഞ്ഞു.
സ്വന്തം വാർഡിലെ വോട്ടർമാരെ കാണാനോ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനോ കോൺഗ്രസ് അക്രമികള്‍ സമ്മതിക്കുന്നില്ല. തനിക്ക് പറ്റിയ അബദ്ധത്തിന്റെ പേരിൽ, മകനെ സഹകരണ ബാങ്കിൽ സ്ഥലംമാറ്റി പീഡിപ്പിക്കുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ഡിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്‌തത്.
കാവശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച ആണ്ടിയപ്പുവിനെ അവസാനനിമിഷം മാറ്റിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറികൂടിയായ ഇദ്ദേഹം വോട്ട് അസാധുവാക്കിയെന്നാണ് നേതൃത്വം പറയുന്നത്. എന്നാൽ ആ തീരുമാനത്തിലെ മനോവിഷമം മൂലം പാർടി നിർദേശിച്ചയാൾക്ക് വോട്ട് ചെയ്യവേ കൈയബദ്ധം സംഭവിച്ചാണ് വോട്ട് അസാധുവായത്. സഹോദരൻ രാധാകൃഷ്ണൻ, മകൻ അജയ്, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..