ഭുവനേശ്വർ
കോവിഡിനെ നേരിടാന്‍ ചോണനുറുമ്പ് ചമ്മന്തിക്ക് കഴിയുമോയെന്ന് പരിശോധിക്കാന്‍ ഒഡിഷ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം തീരുമാനമറിയിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) നോട്ടീസ് നൽകി.
ഒഡിഷ, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഗോത്ര മേഖലയില്‍ ചോണനുറുമ്പ് ചമ്മന്തി മരുന്നായി ഉപയോഗിക്കുന്നുണ്ട്. ചോണനുറുമ്പുകളെ പിടിച്ച് പച്ചമുളുകും ഉപ്പും ചേർത്തുണ്ടാക്കുന്ന ചമ്മന്തി സൂപ്പിനൊപ്പം ചേര്‍ത്ത് കഴിക്കാറുണ്ട്. പനി, ചുമ, സാധാരണ ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ മാറ്റാന്‍ ഉത്തമമെന്നാണ് വിശ്വാസം.
എൻജിനിയറും ഗവേഷകനുമായ നയാധര്‍ പധിയാല്‍ ആണ് ഗോത്രവംശജരുടെ ചോണനുറുമ്പ് ചമ്മന്തി കോവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നല്‍കിയത്. പധിയാലിന്റെ വാദം മാത്രം മുഖവിലക്ക് എടുത്താണ് ഈ നിര്‍ദേശം നല്‍കുന്നതെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന
ഫോമിക് ആസിഡ്, മാംസ്യം, കാല്‍സ്യം, വിറ്റാമിന്‍ ബി12, സിങ്ക്, ഇരുമ്പ് എന്നിവയാണ് ഉറുമ്പ് ചമ്മന്തിയിലുള്ളതെന്ന് പധിയാല്‍ വിശദീകരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..