ന്യൂഡൽഹി > മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ ഡൽഹി എയിംസിലായിരുന്നു അന്ത്യം. ഒക്‌ടോബറിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോമയിലായിരുന്നു.
1962-ല്‍ സാധ്‌ന മണ്ഡലത്തില്‍നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. അകാലിദള്‍ നേതാവായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തു. കൃഷി, ഗ്രാമവികസനം, റെയിൽവേ, കായികം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ദേശീയ പട്ടികജാതി കമീഷൻ അധ്യക്ഷനായിരുന്നു. പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളുടെ ഗവർണറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെ പിന്തുണച്ചതിനെ തുടർന്ന് പഞ്ചാബിൽ കാലിടറിയ അദ്ദേഹം പിന്നീട് രാഷ്ട്രീയ പ്രവർത്തനം രാജസ്ഥാനിലേക്ക് മാറ്റി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..