മെല്‍ബണ്‍ > ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. 112 പന്തില്‍ 50 തികച്ച രഹാനെ ക്രീസിലുണ്ട്.
രണ്ടാം ദിനം ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.
രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട ഗില്‍ എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് മടങ്ങിയത്.
നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത പൂജാരയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഗില്‍ - പൂജാര സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അജിങ്ക്യ രഹാനെ - ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അര്‍ധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാന്‍ ലിയോണ്‍ മടക്കി. 66 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്.
രഹാനെയ്‌ക്കൊപ്പം തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്തായി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..