ന്യൂഡൽഹി
ബ്രിട്ടണിൽ പടരുന്ന അതിവ്യാപനശേഷിയുള്ള ജനിതകമാറ്റംവന്ന കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വാക്‌സിൻ വിതരണത്തിനായി നിയോഗിക്കപ്പെട്ട വിദഗ്‌ധസമിതി തലവൻ ഡോ. വി കെ പോൾ. ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരണം. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ല. രോഗ കാഠിന്യം കൂടിയിട്ടില്ല. ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ഇപ്പോഴത്തെ സാഹചര്യം ബാധിക്കില്ലെന്നും അദ്ദേഹം ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുവജനങ്ങളെ കൂടുതലായി ബാധിക്കും
കൊറോണ വൈറസിന്റെ പുതിയ വകഭേദം യുവജനങ്ങളില്‍ കൂടുതലായി വ്യാപിക്കാന്‍ ശേഷിയുള്ളതാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (ഇസിഡിസി) കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേ തുടര്‍ന്ന് വിദേശയാത്രക്കാര്‍ക്കായി മന്ത്രാലയം പ്രത്യേകമാര്ഗനിര്ദേശമിറക്കി. ബ്രിട്ടണില്‍ നിന്നെത്തുന്നരില്‍ കോവിഡ്പോസിറ്റീവാകുന്നവരുടെ സ്രവം പ്രത്യേക പരിശോധ നടത്തും. പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തില്‍ ഇവരെ പ്രത്യേകനിരീക്ഷണത്തിലേക്ക് മാറ്റും.
ബ്രിട്ടണിൽനിന്ന് വരുന്നവർക്കും നവംബർ 25നും ഡിസംബർ 23നും ഇടയിൽ ബ്രിട്ടൺ സന്ദർശിച്ചവർക്കും നിർദേശം ബാധകം. 14 ദിവസത്തെ യാത്രാവിവരങ്ങൾ സത്യവാങ്‌മൂലം നൽകണം. ആർടി–-പിസിആർ പരിശോധനയും പോസിറ്റീവ് ആകുന്നവർക്ക് സ്ഥാപനങ്ങളിലെ ക്വാറന്റൈനും നിർബന്ധം.
ഡിസംബർ 21നും 23നും ഇടയിൽ എത്തുന്നവരിൽ പരിശോധനയിൽ നെഗറ്റീവാകുന്നവരുടെ വിവരം സംസ്ഥാന സർക്കാരുകളെ അറിയിക്കും. ഇവർക്ക് വീടുകളിൽ ക്വാറന്റൈൻ വേണം. നവംബർ 25നും ഡിസംബർ എട്ടിനും ഇടയിലെത്തിയവരെ ജില്ലാതല ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് നിർദേശം നൽകണം. ലക്ഷണമുള്ളവർക്ക് ആർടി–-പിസിആർ പരിശോധന വേണം. ബ്രിട്ടണിൽനിന്നുള്ള വിമാനങ്ങൾക്ക് 31വരെയുള്ള വിലക്ക് ബുധനാഴ്‌ച അർധരാത്രി നിലവിൽ വരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..