വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ വിജയം യുഎസ് കോൺഗ്രസ് അംഗീകരിക്കുന്നത് തടയാൻ വൈറ്റ്‌ഹൗസിൽ ഗൂഢാലോചന. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഒരു ഡസനിൽപരം കോൺഗ്രസ് അംഗങ്ങളും പങ്കെടുത്ത യോഗം മൂന്ന് മണിക്കൂർ നീണ്ടു.
അമേരിക്കൻ ഭരണഘടനയനുസരിച്ച് പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ഇലക്ടറൽ കോളേജ് അംഗങ്ങൾ ചെയ്‌ത വോട്ട് ജനുവരി ആറിനാണ് കോൺഗ്രസ് എണ്ണേണ്ടത്. 538 അംഗ ഇലക്ടറൽ കോളേജിൽ ബൈഡന് 306 ഉം ട്രംപിന് 232ഉം വോട്ടാണ് ലഭിച്ചത്. എന്നാൽ, കടുത്ത മത്സരം നടന്ന മിഷിഗൻ, വിസ്‌കോൺസിൻ, പെൻസിൽവേനിയ, ജോർജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ ഫലത്തെ കോൺഗ്രസിൽ ചോദ്യം ചെയ്യാനാണ് പരിപാടിയെന്ന് യോഗത്തിന്റെ മുഖ്യ സംഘാടകനായ അലബാമയിൽനിന്നുള്ള പ്രതിനിധിസഭാംഗം മോ ബ്രുക്‌സ് പറഞ്ഞു. മഹാമാരി കാരണം സംസ്ഥാനങ്ങൾ ബാലറ്റിലും തെരഞ്ഞെടുപ്പ് നടപടികളിലും വരുത്തിയ മാറ്റങ്ങൾ ക്രമക്കേടിന് ഇടയാക്കിയെന്ന വാദമാണ് ഇവർക്കുള്ളത്.
എന്നാൽ, തോൽക്കുമെന്ന് ഉറപ്പുള്ള ഈ നീക്കത്തിന് റിപ്പബ്ലിക്കൻ പാർടിയിൽ പോലും കാര്യമായ പിന്തുണയില്ല. സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണലും രണ്ടാമനായ ജോൺ ത്യൂണും ഇത്തരം നീക്കത്തിനെതിരെ സഹ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിനിധിസഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കാണ്.
ഇതിനിടെ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് ഓൺലൈനായി ട്രംപിന്റെ രണ്ടാം അധികാരാരോഹണ ചടങ്ങ് സംഘടിപ്പിക്കാൻ അനുയായികൾ തീരുമാനിച്ചു. ട്രംപാണ് യഥാർഥ വിജയി എന്ന് ഇപ്പോഴും വിശ്വസിക്കുന്ന മൂന്നേകാൽ ലക്ഷം ആളുകൾ ഇതിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..