23 December Wednesday

ആ സ്നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020

തിരുവനന്തപുരം > പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. കുറച്ചുനാള്‍ മുമ്പേ ചില അംഗീകാരങ്ങളില്‍ അഭിനന്ദനങ്ങള്‍ പറയുന്നതിന് വേണ്ടി ടീച്ചര്‍ വിളിച്ചിരുന്നു. മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അഭയിലൂടെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്ക്കെത്താന്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ വനിത കമ്മീഷന്‍ അധ്യക്ഷയായി നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.

മനുഷ്യ മനസിന്റെ ആര്‍ദ്രതലങ്ങളെ സ്പര്‍ശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകള്‍ക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചര്‍ക്ക് കണ്ണീരോടെയല്ലാതെ വിടനല്‍കുവാന്‍ കേരളീയ സമൂഹത്തിന് കഴിയില്ലെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top