ന്യൂഡൽഹി
കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. സിൻഘു സമരകേന്ദ്രത്തിലെ ക്യാമ്പിൽ രക്തം നൽകിയാണ് കർഷകർ അത് ഉപയോഗിച്ച് കത്തെഴുതിയത്. ലുധിയാന ആസ്ഥാനമായ സന്നദ്ധസംഘടന സജ്ജീകരിച്ച ക്യാമ്പിൽ നൂറുകണക്കിനുപേർ രക്തദാനം നടത്തി.
ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കും
ഹരിയാനയിലെ ടോൾ ബൂത്തുകൾ 26, 27,28 തീയതികളിൽ തുറന്നുകൊടുത്ത് പ്രതിഷേധിക്കുമെന്ന് സിൻഘുവിൽ വാർത്താസമ്മേളനത്തിൽ സമരസമിതി നേതാവ് കുൽവന്ത് സിങ് സന്ധു പറഞ്ഞു. 25ന് പ്രവാസി പഞ്ചാബികൾ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കും.
റിപ്പബ്ലിക് ദിനപരേഡിൽ മുഖ്യാതിഥിയാകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ എംപിമാർക്ക് കത്തെഴുതുമെന്നും സന്ധു പറഞ്ഞു.
ലോങ് മാർച്ച് മുന്നേറുന്നു
അഖിലേന്ത്യ കിസാൻസഭ നാസിക്കിൽനിന്ന് ആരംഭിച്ച ലോങ്‌മാർച്ച് ഡൽഹിയിലേക്ക് പ്രയാണം തുടരുന്നു. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമാണ് സ്വീകരണം. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജെ പി ഗവിത്, കിസാൻ ഗുജർ, അജിത് നവാലെ, സുനിൽ മലുസാരെ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്.
മുംബൈയിൽ പ്രക്ഷോഭം ശക്തം
കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുംബൈയിൽ കർഷകരുടെ പ്രതിഷേധം ശക്തമായി. മുംബൈ സബ്‌അർബൻ ജില്ലാ കലക്‌ട്രേറ്റിനുമുന്നിലും ബാന്ദ്രയിലും മറ്റും കർഷകർ പ്രതിഷേധം അരങ്ങേറി. പുതിയ മൂന്ന് കാർഷിക നിയമം കോർപറേറ്റ് അനുകൂലമാണ്. കർഷക അനുകൂല നിയമങ്ങളാണ് വേണ്ടതെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ നിയമങ്ങൾവഴി മിനിമം താങ്ങുവില ഇല്ലാതാകുന്നതോടെ കർഷകർ വൻ കോർപറേറ്റുകളുടെ ദയയ്ക്ക് കാത്തുനിൽക്കേണ്ടിവരുമെന്നും കർഷകർ പറഞ്ഞു. മഹാരാഷ്‌ട്ര മന്ത്രി ബാച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള പ്രഹാർ ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. സിപിഐ എം, സിപിഐ തുടങ്ങി ഇടതുപക്ഷ സംഘടനകളും പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുണ്ട്.
ബഹുജനസംഘടനകൾ ഏറ്റെടുക്കും
കർഷകപ്രക്ഷോഭം വിജയിപ്പിക്കാൻ രാജ്യവ്യാപക പോരാട്ടത്തിന് ബഹുജനസംഘടനകളും. പ്രക്ഷോഭം ഏറ്റെടുക്കാൻ ബഹുജനസംഘടനകളുടെ യോഗം തീരുമാനിച്ചു. കർഷക സംയുക്തസമരസമിതി നേതൃത്വത്തിൽ ബുധനാഴ്‌ച നടക്കുന്ന ‘കർഷകപോരാട്ടത്തിന് പിന്തുണയായി ഉച്ചഭക്ഷണം ഉപേക്ഷിക്കൽ’ പരിപാടി വിജയിപ്പിക്കുമെന്ന് അവോയ് മുഖർജി(ഡിവൈഎഫ്‌ഐ), ഗൗതം മോഡി(എൻടിയുഐ), പൂനം(പിഎംഎസ്), പ്രശാന്ത്(എഐഡിഎസ്‌ഒ) എന്നിവർ അറിയിച്ചു. കർഷകസമരത്തിന് ഒരു മാസം തികയുന്ന 26ന് രാജ്യവ്യാപകമായി ‘അംബാനി, അദാനി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കൽ’ പ്രചാരണം സംഘടിപ്പിക്കും.
ജിയോ മൊബൈൽ, ഫോർച്യൂൺ ഭക്ഷ്യഉൽപന്നങ്ങൾ, റിലയൻസ് പെട്രോൾ പമ്പുകൾ എന്നിവ ബഹിഷ്‌കരിക്കാൻ പ്രചാരണം നടത്തും. പ്രകടനം, റാലി, പോസ്‌റ്റർ പ്രദർശനം, പൊതുയോഗം എന്നിവ നടത്തും. സമൂഹമാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്ത്’ പ്രഭാഷണം നടത്തുന്ന 27ന് പകൽ11ന് ‘നുണകൾക്കെതിരെ പാത്രം കൊട്ടി’ പ്രതിഷേധിക്കാനുള്ള സംയുക്ത കർഷക സമരസമിതിയുടെ ആഹ്വാനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അഖിലേന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളായ ഹനൻ മൊള്ള, ഡോ. സുനിലം, ആശിഷ് മിത്തൽ, ഡോ. ദർശൻ പാൽ, പ്രേംസിങ് ഗെലാവത്, പി കൃഷ്‌ണപ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..