മനാമ: എല്ലാ വാണിജ്യ വിമാന സര്‍വീസും കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കര, കടല്‍ അതിര്‍ത്തികള്‍ അടച്ചു. തിങ്കളാഴ്ച രാത്രി 11 ന് നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ജനുവരി 1 വരെ ഇത് തുടരുമെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.
അതിര്‍ത്തികള്‍ അടച്ച ജിസിസി രാജ്യങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. സൗദിയും ഒമാനും നേരത്തെ സമാനമായ തീരുമാനം എടുത്തിരുന്നു.
ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗം വ്യാപിക്കുന്ന പുതിയ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് തീരുമാനം. ഈ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകുന്നമുറക്ക് തീരുമാനങ്ങള്‍ അവലോകനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി കടന്ന് സൗദി പൗരന്മാര്‍ക്ക് മാത്രമേ കുവൈത്തില്‍ നിന്ന് പുറപ്പെടാന്‍ കഴിയൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചരക്ക് വിമാനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.
ബ്രിട്ടനെ ഹൈറിസ്‌ക് ഗണത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം അവിടെ നിന്നുള്ള വിമാന സര്‍വീസിന് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ സൗദി അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി. കര, നാവിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഒമാനില്‍ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് നിലവില്‍ വരും. ഇരു രാജ്യങ്ങളിലും ഒരാഴ്ചക്കാലത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..