21 December Monday

ബിജെപി ബാന്ധവം: ബിന്ദു കൃഷ്‌ണയ്‌ക്കെതിരെ കൂടുതൽ തെളിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ, ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രന് പകരക്കാരിയാകുമോ? ജില്ലയിലെ കനത്ത തോൽവിക്കു പിന്നാലെ ഡിസിസി നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കൊഴുക്കുന്ന പ്രചാരണം ഇങ്ങനെ.  
തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം  ഡിസിസി പ്രസിഡന്റ്‌ ബിജെപി ഏജന്റാണെന്നും പോസ്‌റ്ററുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനു ‌ പിന്നാലെയാണ്‌ വോട്ടു കച്ചവടം സാധൂകരിക്കുന്ന തെളിവുകളുമായി സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം ശക്തമായത്‌‌.  

പാലത്തറ ഡിവിഷനിൽ സിറ്റിങ്  കൗൺസിലറെ വെട്ടി മറ്റൊരാൾക്ക്‌ സീറ്റ്‌ നൽകിയതിന്റെ ഫലമാണ്‌ ബിജെപിയുടെ  വിജയമെന്നാണ്‌ പ്രധാന ആരോപണം. ഇവിടെ കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തായി. ഉദയമാർത്താണ്ഡപുരത്ത്‌ സിറ്റിങ് ‌ കൗൺസിലറെ മാറ്റി  ജനപിന്തുണ  ഇല്ലാത്തയാളെ  ഡിസിസി പ്രസിഡന്റ് വാശിപിടിച്ച് സ്ഥാനാർഥിയാക്കി. ഇവിടെ മൂന്നാം സ്ഥാനത്തായി. കടപ്പാക്കടയിൽ  മുൻകൗൺസിലറെ  ഡിസിസി പ്രസിഡന്റ് നേരിട്ട് വെട്ടിമാറ്റി; ബിജെപിയെ വിജയിപ്പിച്ചു.  തേവള്ളിയിൽ  ആർഎസ്എസ് അനുഭാവിയെ തെരഞ്ഞെടുപ്പ് കൺവീനറാക്കി. ഇയാളുടെ നേതൃത്വത്തിൽ യുഡിഎഫ് വോട്ട്  ബിജെപിക്ക്‌ മറിച്ചു.  കോൺഗ്രസിന്റെ‌ കുത്തക ഡിവിഷനായ ആശ്രാമം ആർഎസ്‌പിക്ക്‌ നൽകിയതിനു പിന്നിൽ  ബിജെപി  സ്ഥാനാർഥിയും ബിന്ദു കൃഷ്ണയും തമ്മിലുള്ള അടുപ്പമാണെന്ന ആരോപണവും ശക്തമാണ്‌.  ഉളിയക്കോവിൽ വിജയിച്ച ബിജെപി സ്ഥാനാർഥി ആദ്യം നന്ദി പറഞ്ഞത് ബിന്ദുകൃഷ്ണയ്‌ക്കാണെന്നതും വോട്ട്‌ കച്ചവടത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു. 

ഉളിയക്കോവിൽ വെസ്റ്റിൽ ഡിസിസി പ്രസിഡന്റിന്‌ പുതിയ ഇന്നോവ കാർ  വാങ്ങിക്കൊടുത്ത സ്വകാര്യ ബാങ്ക് മുതലാളിയുടെ പ്രതിനിധിയായ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. 15 വർഷമായി കോൺഗ്രസ് ജയിക്കുന്ന കിളികൊല്ലൂർ ഡിവിഷനിൽ ബിന്ദുകൃഷ്‌ണ‌ ഏകപക്ഷീയമായി സ്ഥാനാർഥിയെ നിർത്തി. ഇവിടെയും കോൺഗ്രസ്‌ ബിജെപിക്ക് പിന്നിലായി.
ബിന്ദുകൃഷ്ണ നേരിട്ട്‌ ആർഎസ്‌പിക്ക്‌ നൽകിയ ചാത്തിനാംകുളം ഡിവിഷനിൽ ബിജെപിക്ക്‌ വോട്ട്‌ മറിക്കാൻ രഹസ്യ നിർദേശം നൽകിയതായും സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം ഉയരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top