19 December Saturday

ദമ്പതികളെ കോണ്‍ഗ്രസുകാര്‍ വീടുകയറി ആക്രമിച്ചു

സ്വന്തം ലേഖകന്‍Updated: Saturday Dec 19, 2020

ചാരുംമൂട് > എല്‍ഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിച്ച വീട്ടമ്മയെയും ഭര്‍ത്താവിനെയും കോണ്‍ഗ്രസുകാര്‍ വീടുകയറി ആക്രമിച്ചു. വീട്ടമ്മയുടെ വസ്ത്രം വലിച്ചുകീറി. കണ്ണിനും മൂക്കിനും താഴെ അസ്ഥികള്‍ അടിച്ചുപൊട്ടിച്ചു. നെഞ്ചില്‍ ശസ്ത്രക്രിയക്കു വിധേയയായ നാല്‍പത്തെട്ടുകാരിയെയാണ് കോണ്‍ഗ്രസ് സംഘം ക്രൂരമായി ആക്രമിച്ചത്. മാറിടം നീക്കിയശേഷം തുടര്‍ചികിത്സയിലായിരുന്നു.
 
ഗുരുതര പരിക്കേറ്റ പാലമേല്‍ പള്ളിക്കല്‍ ഗൗരീവിലാസം ഷീബ, ഭര്‍ത്താവ് സിപിഐ എം പള്ളിക്കല്‍ ബ്രാഞ്ചംഗം പ്രകാശ് (52) എന്നിവരെ നൂറനാട് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വെട്ടുകത്തി, വടിവാള്‍, ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമണം. ഷീബയുടെ പുറത്തും പ്രകാശിന്റെ ദേഹമാസകലവും ദണ്ഡിന് അടിച്ചു. താഴെവീണ ഷീബയുടെ മുട്ടിനും പരിക്കുണ്ട്.  

 യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ആക്രമണമെന്ന് ഷീബയും പ്രകാശും നൂറനാട് പൊലീസില്‍ മൊഴിനല്‍കി. രണ്ട് സ്‌കൂട്ടറിലെത്തിയ മൂന്നു പേരാണ് അക്രമിച്ചത്. വീടിന്റെ രണ്ട് ജനല്‍പാളികളും അടിച്ചു തകര്‍ത്തു. മാനഭംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് അക്രമിസംഘം സ്ഥലം വിട്ടതെന്നും മൊഴിയിലുണ്ട്. അക്രമത്തിനുപയോഗിച്ച ദണ്ഡുകള്‍ പ്രകാശിന്റെ വീട്ടുമുറ്റത്തുണ്ട്.

തോല്‍വിയില്‍ പൊള്ളി; നാടെങ്ങും കോണ്‍ഗ്രസ് കൊലവിളി

പളളിക്കല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. എല്‍ഡിഎഫിനായി പ്രവര്‍ത്തിച്ച പണയില്‍ ക്ഷീരസംഘം പ്രസിഡന്റ് സദാശിവന്‍ നായരുടെ വീട്ടിലെത്തി കോണ്‍ഗ്രസ്  സംഘം അഞ്ചുതവണ ഭീഷണി മുഴക്കി. സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടിലെത്തി നഗ്‌നതാപ്രദര്‍ശനം നടത്തി. ക്ഷീരസംഘം ജീവനക്കാരനും സിപിഐ എം പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയംഗവുമായ രഘുവിനെയും ഭീഷണിപ്പെടുത്തി. എല്‍ഡിഎഫ് അനുഭാവികളായ അഞ്ചുപേരുടെ വീടുകളിലെത്തി കൊലവിളി നടത്തിയശേഷമാണ് ഷീബയെയും പ്രകാശിനെയും ആക്രമിച്ചത്.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ആവശ്യപ്പെട്ടു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top