തൃശൂർ
ചെത്തുതൊഴിലാളി യൂണിയൻ നേതാവായിരുന്ന വി എ നാരായണന്റെ മൂന്നുമക്കൾ ഇനി ജനപ്രതിനിധികൾ. എൽഡിഎഫ് സ്ഥാനാർഥികളായി മൽസരിച്ച നാലുമക്കളിൽ മൂന്നുപേരും വിജയിച്ചു. ഒരാൾ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. നാലുപേരും അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് മത്സരിച്ചത്.
വി എൻ സുർജിത്ത്, സഹോദരിമാരായ മേനകമധു, രജനി തിലകൻ, ഷീബ ചന്ദ്രബോസ് എന്നിവരാണ് മത്സരിച്ചത്. അന്തിക്കാട് ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച വി എൻ സുർജിത്ത് എണ്ണായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഐ എം ഏരിയ കമ്മിറ്റിഅംഗമാണ്. നേരത്തേ മണലൂർ പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു.
മേനകമധു അന്തിക്കാട് പഞ്ചായത്ത് 12–-ാം വാർഡിൽ 328 വോട്ടിനാണ് വിജയിച്ചത്. മഹിളാ അസോസിയേഷൻ പഞ്ചായത്ത് പ്രസിഡന്റാണ്. രജനി തിലകൻ അന്തിക്കാട് ബ്ലോക്കിലെ ചാഴൂരിലാണ് മത്സരിച്ചത്. 2070 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മഹിളാ അസോസിയേഷൻ പഞ്ചായത്ത് പ്രസിഡന്റാണ്. ആലപ്പാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. വാടാനപ്പള്ളി പഞ്ചായത്തിൽ മൂന്നാംവാർഡിൽ മത്സരിച്ച ഷീബ ചന്ദ്രബോസ് ഒരു വോട്ടിനാണ് പരാജയപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..