09 December Wednesday

കെ എം ഷാജി കോഴക്കേസ്‌ : ലീഗ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റിനെ വിജിലൻസ്‌ ചോദ്യംചെയ്‌തു

പ്രത്യേക ലേഖകൻUpdated: Wednesday Dec 9, 2020



കെ എം ഷാജി എംഎൽഎ പ്രതിയായ കോഴക്കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിംലീഗ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദിനെ വിജിലൻസ്‌ ചോദ്യംചെയ്‌തു. അഞ്ചുകണ്ടിയിലെ വീട്ടിൽ രാവിലെ വിജിലൻസ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യംചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു. പല ചോദ്യങ്ങൾക്കും കുഞ്ഞിമുഹമ്മദിന്റെ മറുപടി‌ സത്യസന്ധമായിരുന്നില്ലെന്ന്‌ വിജിലൻസ്‌ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.  ലീഗ്‌ സംസ്ഥാന, ജില്ലാ ഭാരവാഹികളടക്കം ഏതാനുംപേരെ വരും ദിവസങ്ങളിൽ ചോദ്യംചെയ്‌തേക്കും.

കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ അഴീക്കോട്‌ ഹൈസ്‌കൂളിൽ‌ പ്ലസ്‌ടു കോഴ്‌സ്‌ അനുവദിച്ചതിന്‌ കെ എം ഷാജി സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ കേസ്‌. 2014ലാണ്‌ സംഭവം. 2017ൽ ലീഗ്‌ അഴീക്കോട്‌ പഞ്ചായത്ത്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ നൗഷാദ്‌ പൂതപ്പാറ നേതൃത്വത്തിന്‌ പരാതി നൽകിയതോടെയാണ്‌ ഇതു പുറത്തായത്‌.   നൗഷാദ്‌ നൽകിയ പരാതി പഞ്ചായത്ത്‌ കമ്മിറ്റി കവറിങ്‌ ലെറ്റർ സഹിതം സംസ്ഥാന കമ്മിറ്റിക്ക്‌ അയച്ചു‌. ‘ഉന്നയിക്കപ്പെട്ട പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായി’ കവറിങ്‌ ലെറ്ററിൽ പറയുന്നു‌. ഇതിന്റെ കോപ്പി ജില്ലാ പ്രസിഡന്റായ പി കുഞ്ഞിമുഹമ്മദിനും നൽകിയിരുന്നു. എന്നാൽ, താൻ അങ്ങനെയൊരു പരാതി കണ്ടിട്ടില്ലെന്നാണ്‌ കുഞ്ഞിമുഹമ്മദ്‌ വിജിലൻസിനോടു പറഞ്ഞത്‌. ‌

കെ എം ഷാജിക്കെതിരെ പാർടി നടപടി പ്രതീക്ഷിച്ചുനിന്ന നൗഷാദിനെ‌ സംസ്ഥാന നേതൃത്വം അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തതെന്തിനെന്ന്‌ വിശദീകരിക്കാനും കുഞ്ഞിമുഹമ്മദിനു കഴിഞ്ഞില്ല. മൊഴികളിൽ നിറയെ അവ്യക്തതയും  പൊരുത്തക്കേടുമുള്ളതിനാൽ  വീണ്ടും ചോദ്യംചെയ്യുമെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു. വിജിലൻസ്‌ എസ്‌ഐ പങ്കജാക്ഷനും സംഘത്തിലുണ്ടായിരുന്നു. ‌കുടുവൻ പത്മനാഭനും നൗഷാദ്‌ പൂതപ്പാറയും ഉൾപ്പെടെ 17പേരിൽനിന്ന്‌  ഇതിനകം മൊഴിയെടുത്തു‌.
 
രാഷ്‌ട്രീയപ്രേരിതമെന്ന്‌ കരുതുന്നില്ല: കുഞ്ഞിമുഹമ്മദ്‌
വിജിലൻസിന്റെ ചോദ്യംചെയ്യൽ രാഷ്‌ട്രീയ പ്രേരിതമാണെന്നു കരുതുന്നില്ലെന്ന്‌ ‌ ചോദ്യംചെയ്യലിനുശേഷം പി കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.  സ്‌നേഹപൂർവമാണ്‌ ഉദ്യോഗസ്ഥർ പെരുമാറിയത്‌. ഒരുതരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ല.

കേസ്‌ കെട്ടിച്ചമച്ചതാണെന്ന അഭിപ്രായമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിനും നിഷേധാർഥത്തിലായിരുന്നു മറുപടി.  അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എന്തെങ്കിലും പറയുന്നത്‌ ശരിയല്ലെന്നും‌ കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top